
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ.
വീട് സന്ദര്‍ശിച്ച മന്ത്രി വിള്ളൽ കണ്ടെത്തിയ മേൽക്കൂരയിലെ ഭാഗങ്ങളിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധന നടത്തുകയും ചെയ്തു. സന്ദര്‍ശനത്തിനുശേഷം വിവാദങ്ങളിൽ മന്ത്രി കെ രാജൻ പ്രതികരിച്ചു. താമസം തുടങ്ങിയശേഷം പ്രശ്നങ്ങള്‍ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരുമെന്നും അത് സര്‍ക്കാരിന്‍റെ ഗ്യാരണ്ടിയാണെന്നും കെ രാജൻ പറഞ്ഞു. വീട്ടിൽ വിള്ളൽ കണ്ടെത്തിയ വിവാദം തള്ളികൊണ്ടാണ് മന്ത്രി കെ രാജൻ പ്രതികരിച്ചത്. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നും എന്നാൽ, വിള്ളൽ ഉണ്ടായിട്ടില്ലെന്നുമാണ് കെ രാജൻ വ്യക്തമാക്കിയത്.
വീടിന്‍റെ നിർമ്മാണം പൂർത്തീകരിച്ച് ഇതുവരെ ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ല. കൈമാറിയത് പട്ടയം മാത്രമാണ്. താമസിക്കാൻ തുടങ്ങിയശേഷം പ്രശ്നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും. അത് സർക്കാരിന്‍റെ ഗ്യാരണ്ടിയാണ്.കരാർ പ്രകാരം 410 വീടുകളും ഒക്ടോബറിൽ പൂർത്തിയായില്ലെങ്കിൽ കരാർ പാലിച്ചില്ലെങ്കിൽ ഊരാളുങ്കലിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




