Section

malabari-logo-mobile

മോഹൻലാലിനെ രജനീകാന്താക്കരുത്

HIGHLIGHTS : ആയിരം കോടിയുടെ ആൾപ്പെരുപ്പമുള്ള ഒരു സുന്ദരപുരുഷൻ മാത്രമായി  ലാലേട്ടൻ അവസാനിക്കുകയാണോ !!

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീം ഒരുക്കിയ മരക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കിടെ ചിത്രത്തെ കുറിച്ച് എഴുത്തുകാരന്‍ ലിജീഷ്‌കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു…

യുദ്ധം ചെയ്യാന്‍ നമുക്കൊരു പ്രഭാസിനെ മതിയാവും.. നൂറാളെ തല്ലിതോല്‍പ്പിക്കാന്‍ ഒരു യഷിനെ മതിയാവും.. മോഹന്‍ലാല്‍ അതിനൊന്നുമല്ല കേട്ടോ, എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പില്‍ പ്രധാനമായും സംവദിക്കാന്‍ ശ്രമിക്കുന്നത് മോഹന്‍ലാലില്‍ അമാനുഷികനായ ഒരു നായകനെ മാത്രം കാണാന്‍ ശ്രമിക്കുന്ന ഫാന്‍സുകാരോടാണ്….സവാരിഗിരിഗിരി നടത്തുന്ന കുഞ്ഞാലിമരക്കാരെ കാണാന്‍ പോയ പ്രേക്ഷകരുടെ ഇച്ഛാഭംഗം കൂടിയാണ് ചിത്രത്തിനെതിരെയുള്ള വിമര്‍ശനമെന്നും കുറിപ്പില്‍ പറയുന്നുണ്ട്…

sameeksha-malabarinews

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

തിയേറ്ററിനെക്കുറിച്ച് മിണ്ടാനിരിക്കുമ്പോഴെല്ലാം എനിക്ക്  ബ്രാൻഡർ മാത്യൂസിനെ ഓർമ്മ വരും. പാരീസ് തിയേറ്ററുകൾ മുതൽ തിരക്കഥയെഴുത്തുകാരും പ്ലേ മേക്കിംഗും വരെയുള്ള മാത്യൂസിൻ്റെ പുസ്തകങ്ങൾ കൊണ്ടല്ല അത്, അക്കാദമിക് ലോകത്ത് തിയേറ്ററിന് ഒരിടമുണ്ടാക്കുക എന്ന അദ്ദേഹത്തിൻ്റെ ജീവിത ലക്ഷ്യം എന്നെ പിന്തുടരുന്നതു കൊണ്ടാണ്. ജെയിംസ് ബ്രാൻഡർ മാത്യൂസ് എനിക്ക് തിയേറ്ററിൻ്റെ തലതൊട്ടപ്പനാണ്.

ബ്രാന്‍ഡര്‍ മാത്യൂസ് ഒരു നാടകം കാണാൻ പോയ കഥയുണ്ട്, പറയാം. മാത്യൂസന്ന് അമേരിക്കയിൽ യൂണിവേഴ്സിറ്റി പ്രൊഫസറാണ്. കുട്ടികൾ ചുറ്റുംകൂടി കണ്ട നാടകത്തെക്കുറിച്ച് ചോദിച്ചു. മാത്യൂസ് പറഞ്ഞു, ”നാടകത്തിന് നാലങ്കമുണ്ട്.  ഒന്നാമങ്കം കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ നിശ്ശബ്ദരായിരുന്നു, ഞാന്‍ മാത്രം കൈയ്യടിച്ചു. രണ്ടാമങ്കം കഴിഞ്ഞപ്പോള്‍ ഞാന്‍ അനങ്ങിയില്ല, പ്രേക്ഷകര്‍ പക്ഷേ കൂവി !!” കുട്ടികൾ ചോദിച്ചു, ”എന്നിട്ട് ?” മാത്യൂസ് ചിരിച്ചു, ”മൂന്നാമങ്കം കഴിഞ്ഞ് ഞാന്‍ തിയേറ്ററിൽ നിന്നിറങ്ങിപ്പോയി. പിന്നെ തിരിച്ച് ചെന്ന് ഞാനും കൂവി.” കുട്ടികൾ ആർത്തു ചിരിച്ചു.

എന്നിട്ട് എന്ന ചോദ്യം പിന്നെ ഉയർന്നില്ല. കുട്ടികളുടെ സംശയം അവിടെ തീർന്നിരുന്നു. ആ നാടകത്തെക്കുറിച്ച്  എന്ത്  നിഗമനത്തിലായിരിക്കും അവർ എത്തിച്ചേർന്നത് ? എനിക്ക് ഒരു നിഗമനത്തിലും എത്താൻ പറ്റിയിരുന്നില്ല. ഉള്ളിൽ നിറയെ ചോദ്യങ്ങളായിരുന്നു. ”നാലാമങ്കം കഴിയുമ്പോൾ തിയേറ്ററിൽ എന്തായിരുന്നു അവസ്ഥ, അപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു ? അവർ കൂവുകയായിരുന്നോ, കൈയ്യടിച്ചിരുന്നോ ? നിങ്ങളും അവർക്കൊപ്പം ചേർന്നിരുന്നോ ?” ഉത്തരം പറയാൻ മാത്യൂസിന്നില്ല. ഉണ്ടെങ്കിലും ഞാനയാളെ വിശ്വസിക്കില്ല. ഞാൻ ബ്രാൻഡർ മാത്യൂസല്ലാത്തത് കൊണ്ട്, എൻ്റെയുള്ളിൽ മറ്റൊരു പ്രേക്ഷകനുള്ളതുകൊണ്ട് ഞാനാ നാടകം കാണാൻ പോകും. ജെയിംസ് ബ്രാൻഡർ മാത്യൂസ് എനിക്ക് തിയേറ്ററിൻ്റെ തലതൊട്ടപ്പനാണ്. പക്ഷേ ബ്രാൻഡർ മാത്യൂസ് കൂവുന്നത് കൊണ്ട് ഞാൻ കൂവില്ല, ബ്രാൻഡർ മാത്യൂസ് കൈയ്യടിക്കുന്നത് കൊണ്ട് ഞാൻ കൈയ്യടിക്കുകയുമില്ല. എൻ്റെ ഉള്ളിലെ പ്രേക്ഷകൻ മറ്റൊരാളാണ്. നെഗറ്റീവ് റിവ്യൂകൾക്കിടയിലൂടെ നടന്ന് കുഞ്ഞാലി മരക്കാരെ കാണാൻ പോയത് ആ പ്രേക്ഷകനാണ്. കുഞ്ഞാലി അയാളെ നിരാശപ്പെടുത്തിയില്ല എന്ന ആമുഖത്തോടെ ആരംഭിക്കട്ടെ,

ഞാൻ ജനിക്കുന്നതിനും രണ്ട് കൊല്ലം മുമ്പ്, 1984 ലാണ് പ്രിയദർശൻ എന്ന പേര് മലയാളിയുടെ സിനിമാകൊട്ടകയിൽ ആദ്യമായി തെളിയുന്നത്. അന്നും മോഹൻലാലായിരുന്നു നായകൻ, പൂച്ചയ്ക്കൊരു മൂക്കുത്തി. അന്നാ പടം 100 ഉം കടന്നോടി. അന്ന് സംവിധാനം തുടങ്ങിയ പലരും പണി നിർത്തി. അതിന് ശേഷം തുടങ്ങിയവർ പോലും ഉൾവലിഞ്ഞു പോയി, പക്ഷേ പ്രിയദർശനിപ്പോഴും മാസ്റ്ററാണ്. രാഷ്ട്രീയ  വിയോജിപ്പുകൾ കൊണ്ട് നമുക്കതുമിതും പറയാമെന്നല്ലാതെ പ്രയനിലെ ക്രാഫ്റ്റ്മാനെക്കുറിച്ച് സിനിമാപ്രേമിയായ ഒരാൾക്ക് ഒരക്ഷരം പറയാനില്ലാത്ത വിധം തന്നെ നവീകരിച്ച് തന്നെയാണ് ഇന്നും അയാൾ നിൽക്കുന്നത്. 1984 ൽ ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയെ 2003 ല്‍ ഹംഗാമയാക്കി പ്രിയൻ ബോളിവുഡിൽ ഹിറ്റാക്കി. സിനിമ അതിൻ്റെ ഭാവുകത്വത്തെ അടിമുടി മാറ്റിപ്പണിത മൂന്നരപ്പതിറ്റാണ്ടിന് ശേഷം !! എനിക്കതത്ഭുതമായിരുന്നു. ബോളിവുഡിൻ്റെ താര രാജക്കാന്മാരോ രാജ്ഞിയോ അല്ലാത്ത മൂന്ന് പേർ, പരേഷ് റാവലും ശില്‍പ ഷെട്ടിയും മീസാന്‍ ജാഫ്രിയും. ഇവരെ അണിനിരത്തി ഇക്കൊല്ലം പ്രിയൻ അനൗൺസ് ചെയ്ത ഹംഗാമ 2  ഹോട്ട്‌സ്റ്റാര്‍ വാങ്ങിയത് 30 കോടിക്കാണ്. കാരണം ഒന്നേയുള്ളൂ, ഒറ്റപ്പേര് പ്രിയദർശൻ. മിന്നാരത്തിൻ്റെ റീമേക്കാണ് ഹംഗാമ 2. മിന്നാരത്തിൽ നിന്നും നാമെത്ര മുന്നോട്ട് പോയി, ഇനിയും ഒരു മിന്നാരമുണ്ടാക്കാനാവുമോ ബോളിവുഡിൽ എന്ന ചോദ്യത്തിന് – യെസ് ഐ കാൻ !! എന്നുത്തരം പറയാൻ പ്രിയദർശനേ കഴിയൂ. അന്നുമിന്നും അയാൾ മാസ്റ്ററാണ്. ഒറ്റ വ്യത്യാസമേയുള്ളൂ, അന്ന് മോളിവുഡിൻ്റെ ഇന്ന് ബോളിവുഡിന് പോലും എന്ന വ്യത്യാസം. പക്ഷേ പ്രിയനിപ്പോൾ സങ്കടപ്പെടുന്നുണ്ടാവും, ലാൽ ഒരു ബ്രാൻഡാവുന്നതിന് മുമ്പ് അയാളെ വെച്ചെടുത്ത ഒരു പടം ഒരു കൊല്ലം മലയാളിയുടെ തീയേറ്ററിൽ നിറഞ്ഞോടിച്ച പ്രിയദർശന് ഇപ്പോൾ സങ്കടം വരുന്നുണ്ടാവും, എന്താണ് സംഭവിക്കുന്നത് എന്ന് പിടികിട്ടുന്നുണ്ടാവില്ല. പ്രിയൻ സർ, പിഴച്ചത് നിങ്ങൾക്കല്ല. ലാലേട്ടൻ എന്ന ബ്രാൻഡ് മറ്റൊരു തരത്തിൽ പണിതുയർത്തപ്പെടുകയാണ്. ഒരേ തരത്തിലുള്ള ഡയലോഗ് ഡെലിവറികളിൽ ആടിത്തിമിർത്ത് ആനന്ദനിർവൃതി കൊള്ളാൻ ആരാധക സമുദ്രമുള്ള ഒരാളായി, അയാൾ നിലത്ത് വീണാൽ കൂക്കിവിളിക്കാനും തീയേറ്റർ കത്തിക്കാനും ആഗ്രഹിക്കുന്ന ചാവേറുകളുള്ള ഒരാളായി, തമിഴന് രജനി പോലെ ലാലേട്ടൻ താൻ പോലുമറിയാതെ മാറ്റി നിർമ്മിക്കപ്പെടുകയാണ്. നമുക്ക് വേണ്ടത് ലൂസിഫറുകളും, ആരെയും രക്ഷിക്കാൻ കെല്പുള്ള ഇത്തിക്കരപ്പക്കിമാരും, ഒറ്റ രാത്രി കൊണ്ട് ഒരു ചേരി മുഴുവൻ ഒഴിപ്പിക്കുന്ന ജഗന്നാഥന്മാരും, അവതാരപ്പിറവികളുടെ മുഴുവൻ രൗദ്ര രൂപവും ആവാഹിച്ച നരസിംഹങ്ങളും, പുലിയെ അതിൻ്റെ മടയിൽ ചെന്ന് കൊല്ലുന്ന മുരുകന്മാരും, ഏതൊഴുക്കിനോടും മല്ലടിക്കാൻ കെല്പുള്ള മുള്ളൻകൊല്ലി വേലായുധന്മാരും മാത്രമാണ്. അതുകൊണ്ടാണ് തമ്പുരാട്ടി വാല്യക്കാരനോട് കഞ്ഞിയെടുക്കട്ടേ മാണിക്യാ എന്ന് ചോദിക്കുമ്പോൾ നാം ഇറിറ്റേറ്റഡാവുന്നത്. പ്രിയപ്പെട്ട രണ്ട് പേർ നിസ്സാരമായി ചത്തുമലച്ച് കിടക്കുന്നത് കണ്ട് വെട്ടിയിട്ട വാഴത്തണ്ടു പോലെ കിടക്കണത് കണ്ടോ എന്നും പറഞ്ഞ് കരഞ്ഞ് നിലവിളിക്കുന്ന കുഞ്ഞാലി നമുക്ക് ട്രോളാവുന്നത് അങ്ങനെയാണ്. അത് ഒടിയൻ മാണിക്യൻ്റേയോ കുഞ്ഞാലി മരക്കാരുടേയോ കുഴപ്പമല്ല. ആരാധകരുടെ ആൾക്കൂട്ടം മാത്രമായി മാറിയ, സിനിമാസ്വാദകനിൽ നിന്ന് ബഹുദൂരം അകന്നുപോയ ഒരാളുണ്ട്  നമ്മുടെ ഉള്ളിൽ, മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി അയാളാണ്.

മാമാങ്കം വരെ നീളുന്ന മലയാളിയുടെ ചരിത്രാവിഷ്കാരങ്ങളെ, യുദ്ധ സിനിമകളെ മരക്കാരിന് ശേഷം ഞാനെടുത്ത് നോക്കി. ഏതാണ് നിങ്ങളെ അത്ഭുതപ്പെടുത്തിയ കാഴ്ച !! നൂറ്റമ്പത് രൂപ മുടക്കി, മൂന്ന് മണിക്കൂർ തീയേറ്ററിലിരുന്ന് കാണാൻ മാത്രം മരക്കാരില്ലെന്ന് തോന്നുന്ന ആസ്വാദനപ്പൊക്കത്തെ ഞാൻ പരിഹസിക്കില്ല. ബ്രാൻഡർ മാത്യൂസ് കൂവുന്നത് എന്റെ പ്രശ്നമല്ല. എണ്ണിയെണ്ണിപ്പറയാവുന്ന പല കുഴപ്പങ്ങളും ഏത് കച്ചവടസിനിമയ്ക്കുമുള്ളത് പോലെ മരക്കാറിനുമുണ്ട്. അതല്ല പക്ഷേ ഇപ്പോൾ നടക്കുന്ന ഡീഗ്രേഡിംഗിൻ്റെ സത്ത.

നമ്മുടെ ചില മാമൂലുകളുണ്ട്. നാട്ടുഭാഷ സംസാരിക്കുന്ന പഴയ നാട്ടുരാജാക്കന്മാരെ നമുക്കിമാജിൻ ചെയ്യാൻ പോലും കഴിയില്ല. മാമുക്കോയയും മുകേഷും ഇന്നസെൻ്റും കളിക്കാത്ത വേറെ തന്നെ ഒരാളാണ് നമുക്ക് രാജാവ്. എൻ്റെ രാജാവ് ഇങ്ങനെയല്ല എന്ന് കരയുന്ന ഈ നാമുണ്ടല്ലോ, നാമൊരിരയാണ്. നമുക്ക് നാം മനസിൽ നിർമ്മിച്ച് വെച്ച സുന്ദര പുരുഷന്മാരെ വേണം, സുന്ദര ശബ്ദങ്ങൾ വേണം. നമ്മുടെ ഉള്ളിൽ കുടിയേറിപ്പാർത്ത ആ വരേണ്യനെ നാം പ്രിയദർശന്റെ ഉള്ളിൽ ചെന്നന്വേഷിക്കും. ആ നമ്മെ മരക്കാരിൽ പ്രിയദർശൻ കളിയാക്കുന്നുണ്ട്. ആദ്യമായി കുഞ്ഞാലിയെ കാണുന്ന ആൾക്കൂട്ടത്തെ ഓർമ്മയുണ്ടോ. ഹേയ് ഇതല്ല കുഞ്ഞാലി, കുഞ്ഞാലി സുന്ദരനാണ്, വെളുത്തിട്ടാണ് എന്നൊക്കെപ്പറഞ്ഞ് കുതിരപ്പുറത്ത് കടന്ന് പോകുന്ന മോഹൻലാലുടലിനെ കുഞ്ഞാലിയേയല്ല എന്ന് പറഞ്ഞ് തള്ളുന്ന ആൾക്കൂട്ടത്തെ. ആ പ്രേക്ഷകനാണ് മരക്കാറിന് ടിക്കറ്റെടുക്കാൻ പോകുന്നതെന്ന് പ്രിയൻ പ്രതീക്ഷിച്ചിരിക്കണം. ഇപ്പോൾ സങ്കടത്തോടെ പ്രിയദർശൻ കാണുന്ന കാഴ്ച അതാണ്. എലോണും എമ്പുരാനും മാത്രമായിത്തീരുന്ന, ആയിരം കോടിയുടെ ആൾപ്പെരുപ്പമുള്ള ഒരു സുന്ദരപുരുഷൻ മാത്രമായി ലാലേട്ടൻ അവസാനിക്കുന്നത്. ഈ ആൾക്കൂട്ടത്തിന് മുമ്പിൽ തോറ്റ്, നല്ല സിനിമയുടെ ഭാവിയിലേക്ക് കല്യാണിയേയും പ്രണവിനേയും വെച്ച് പിൻവാങ്ങുകയാണോ ലാലേട്ടനും പ്രിയനും മരക്കാരിലൂടെ ചെയ്യുന്നത്.

കൊന്നു തള്ളിയവർക്കൊക്കെ ഇതുപോലെ ആരോ ഒക്കെ ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കാനാവും എൻ്റെ മകൻ്റെ ശവം എൻ്റെ മുമ്പിൽ കാലമിങ്ങനെ കിടത്തിയത് എന്ന് കരയുന്ന ഹരീഷ് പേരടിയുടെ മാങ്ങാട്ടച്ചൻ, നീയില്ലാതെ ഞാനില്ലെന്ന് കരഞ്ഞ് കുഴഞ്ഞ് വീഴുന്ന നെടുമുടി വേണുവിൻ്റെ സാമൂതിരി, ഒറ്റിയത് ഞാനല്ല എന്ന് നീറിപ്പുകഞ്ഞ് കരയുന്ന സുനിൽ ഷെട്ടിയുടെ ചന്ദ്രോത്ത് പണിക്കർ, കാമുകൻ്റെ ഉടൽ കെട്ടിപ്പിടിച്ച് കരയുന്ന കീർത്തി സുരേഷിൻ്റെ ആർച്ച, കല്യാണത്തലേന്നത്തെ രാത്രിയിൽ കാമുകനും കാമുകിയും കളിക്കുമ്പോൾ ആകാശത്ത് നിന്ന് താഴേക്ക് വീഴുന്ന കല്യാണിയുടെ ഐഷ, അമ്മ അമ്മ എന്ന് കരയുന്ന പ്രണവിന്റെ കുട്ടിക്കുഞ്ഞാലിയും ജയ്.ജെ.ജാകൃതിൻ്റെ ചിനാലിയും, കുഞ്ഞാ കുഞ്ഞാ എന്ന് വിളിച്ചവസാനിക്കുന്ന സുഹാസിനിയുടെ ഖദീജുമ്മ, പ്രിയപ്പെട്ടവർ മുഴുവൻ കത്തിച്ചാമ്പലാവുന്നത് കണ്ട് കരഞ്ഞ് വീർത്ത് സിദ്ദിഖിൻ്റെ പട്ടു മരക്കാർ, തന്റേതല്ലാത്ത തെറ്റിനാൽ വേട്ടയാടപ്പെട്ട് വീഴുന്ന അർജുൻ്റെ അനന്തൻ, താനവസാനിച്ചേ മരക്കാർ വീഴൂ എന്ന് വാശിയുള്ള പ്രഭുവിൻ്റെ തക്കുടു, ഇക്കാ പോവല്ലേ എന്ന് കരയുന്ന മഞ്ജു വാര്യരുടെ സുബൈദ, എല്ലാവരെയും ചേർത്ത് പിടിച്ച വലിയൊരു കടൽ കുഞ്ഞാലി.

കുഞ്ഞാലി മരയ്ക്കാർ ഒരിമോഷണൽ ഡ്രാമയാണ്, തോറ്റവരുടെ കഥയാണ്. കൂളിഗ് ഗ്ലാസ് വെച്ച് ഡബിൾ ബാരൽ ഗണ്ണിൽ സവാരി ഗിരിഗിരി നടത്തുന്ന മോഹൻലാലല്ല കുഞ്ഞാലി മരക്കാർ.  താടി വെച്ച ആടുതോമയെ കാണാൻ തീയേറ്ററിലേക്ക് പോകരുത്. എവിടെ ? എവിടെ യുദ്ധം ? എന്ന് ചോദിച്ച് തൊട്ടടുത്തിരുന്ന പ്രേക്ഷകനോട് എനിക്ക് പറയണമെന്നുണ്ടായിരുന്നു, പ്ലീസ് ലാലേട്ടനെ രജനീകാന്താക്കരുത് എന്ന്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!