HIGHLIGHTS : പരപ്പനങ്ങാടി: അമ്പതു ലക്ഷത്തി എൺപതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊമ്പതു രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2017 - 18 ലെ വാർഷിക ബജറ്റിന് പരപ്പനങ്ങാടി ന...
പരപ്പനങ്ങാടി: അമ്പതു ലക്ഷത്തി എൺപതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊമ്പതു രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2017 – 18 ലെ വാർഷിക ബജറ്റിന് പരപ്പനങ്ങാടി നഗരസഭ ഭരണ സമിതി യോഗം അംഗീകാരംനല്‍കി.
54 കോടി ഒമ്പത് ലക്ഷത്തി അമ്പത്തൊന്നായിരത്തി എഴുന്നൂറ്റി മുപ്പൊത്തിയൊമ്പതു രൂപ വരവും 53 കോടി അമ്പത്തിയെട്ടു ലക്ഷത്തി എഴുപത്തിയൊന്നായിരം രൂപ ചെലവും , നികുതിയിനത്തിൽ രണ്ടു കോടി അറുപത്തിനാലു ലക്ഷത്തി നാൽപ്പത്തി അയ്യായിരം രൂപയും നികുതിയേതര വിഭാഗത്തിൽ നിന്ന് എഴുപ്പത്തിയൊമ്പത് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി അഞ്ഞൂറു രൂപയും, കേന്ദ്ര സസ്ഥാന സർക്കാറുകളിൽ നിന്ന് ലഭ്യമാവുന്ന ധന സഹായമായി നാൽപ്പത്തിയൊമ്പതു കോടി ഒരു ലക്ഷത്തി അറുപ്പത്തി ഏഴായിരം രൂപ യും , വായ്പ ഇനത്തിൽ ഒരു കോടി രൂപയും, മുൻ ബാക്കി അറുപ്പത്തി നാലു ലക്ഷത്തി പതിനെട്ടായിരത്തി ഇരുനൂറ്റിമുപ്പത്തിയൊമ്പതു രൂപ യും ചേർത്ത് വരുമാന ഇനത്തിൽ അമ്പത്തിനാലു കോടി ഒമ്പതു ലക്ഷത്തി അമ്പത്തിയൊന്നായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊമ്പതു രൂപ വരവ് പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് മുപ്പത്തിയഞ്ച് ഇനങ്ങളിലായി നാൽപ്പത്തിയഞ്ചു ഡിവിഷനുകളിലെ മൊത്തം വികസന ആവശ്യങ്ങൾക്ക് മേൽ തുക വകയിരുത്തി.
പരപ്പനങ്ങാടി പ്രതീക്ഷിക്കുന്ന ബസ് സ്്റ്റാന്റ് ഉള്‍പ്പെടെയുള്ള വികസനപദ്ധതികള്‍ക്ക് പണം വകയിരുത്താത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കും. എന്നാല്‍ സേവന മേഖലയില്‍ പത്തൊന്‍പത് കോടി രൂപയിലധികം നീക്കിവച്ചത് അഭിനന്ദനാര്‍ഹമാണ്.
അതെ സമയം തീരദേശ സമൂഹത്തെ ബജറ്റ് പാടെ അവഗണിച്ചതായി കൗൺസിലർമാരായ മുസ്ലിം ലീഗ് അംഗം അബ്ദു ആലുങ്ങലും ജനകീയ മുന്നണി അംഗങ്ങളായ കെ പി എം കോയയും , കെ.സി നാസറും കുറ്റപ്പെടുത്തി. സ്ഥിര സമിതികൾ അറിയാത്തതും സ്ഥിര സമിതികളിൽ പറയാത്തതുമായ കണക്കുകളാണ് ബജറ്റ് അവതരണത്തിൽ കേട്ടതെന്നും സ്ഥിര സമിതികളെ നോക്കുകുത്തികളാക്കുന്ന സമീപനം അംഗീകരിക്കാനാവില്ലന്നും ചർച്ചക്ക് തുടക്കം കുറിച്ച ദേവൻ ആലുങ്ങൽ പറഞ്ഞു.
മലപ്പുറം ജില്ലയിലെ ഏറ്റവും വൃക്കരോഗികളുള്ള പരപ്പനങ്ങാടിയിൽ ഇവരുടെ കാര്യം ബജറ്റ് പ്രത്യേകം കാണാതെ പോകരുതായിരുന്നെന്ന് മുസ്ലിം ലീഗ് അംഗം സെയ്തലവി കടവത്ത് അഭിപ്രായപ്പെട്ടു .
നഗരസഭ ചെയർപേഴ്സൺ വി.വി ജമീല ടീച്ചർ ബജറ്റ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.