ദേശീയപാത വികസനം: പരാതി നല്‍കുന്നവര്‍ നികുതിശീട്ടു കൂടി സമര്‍പ്പിക്കണം – ജില്ലാ കലക്ടര്‍

മലപ്പുറം:ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ പരാതി നല്‍കുമ്പോള്‍ പരാതിയോടൊപ്പം ഏറ്റവും പുതിയ നികുതി ശീട്ടിന്റെ കോപ്പി കൂടി സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ദേശീയ പാത ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം പരാതി നല്‍കുന്നവര്‍ ബന്ധപ്പെട്ട ഭൂമിയുടെ ഉടമയാണന്ന് ഉറപ്പിക്കുന്നതിനും ഒന്നില്‍ കൂടുതല്‍ പരാതികള്‍ ഒഴിവാക്കാനുമാണിത്. ഒരു നികുതി ശീട്ടിനോടൊപ്പം ഒരു പരാതി മാത്രമെ സ്വീകരിക്കു. 2017-18 സാമ്പത്തിക വര്‍ഷത്തെ നികുതി ശീട്ടാണ് സമര്‍പ്പിക്കേണ്ടത്. നികുതി ശീട്ട് ഇല്ലാത്ത പരാതികള്‍ യാതൊരു കാരണവശാലും സ്വീകരിക്കില്ല. മൂന്ന് എ. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട സര്‍വ്വെ നമ്പറിലുള്ള പ്രദേശത്തെ ഭൂവുടമള്‍ മാത്രം പരാതിയുമായി എത്തിയാല്‍ മതി.
ദേശിയ പാതക്ക് ഭൂമിയേറ്റടുക്കന്നതിന് ചുമതല പെടുത്തിയ ഡപ്യുട്ടി കലക്ടറുടെ കോട്ടക്കലിലുള്ള ഓഫിസിലാണ് പരാതി നല്‍കേണ്ടത്. പരാതിയില്‍ ദേശിയ പാത അതോററ്റിയുടെ അഭിപ്രായം ആരായും. ഇതിനു പുറമെ ഭൂവുടമസ്ഥനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ മനസിലാക്കും. ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി കേട്ടതിന് ശേഷമെ നടപടികളില്‍ അന്തിമ തീര്‍പ്പു കല്‍പ്പിക്കു. പരാതികള്‍ കാര്യക്ഷമമായും വേഗത്തിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിനു നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഭൂവുടമകള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ മൂന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് പരാതി സ്വീകരിക്കുക.

Share news
error: Content is protected !!
Scroll to Top