HIGHLIGHTS : തിരുവനന്തപുരം: ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഏത് തരം ജനാധിപത്യ ബോധമാണ് പ്രതിപക്ഷത്തി...
തിരുവനന്തപുരം: ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഏത് തരം ജനാധിപത്യ ബോധമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു.യുഡിഎഫിന് വിശാല മനസാണെന്ന് ഒരു നേതാവ് പറയുന്നു. മറ്റൊരു നേതാവ് വിശാല മനസ് അല്ലെന്ന് പറയുന്നു. എംപി മാരുടെ പരിപാടിയില്‍ ആവാം, നിയമസഭയില്‍ ആവാം, പൊതുപരിപാടിയില്‍ ആവാം, പക്ഷേ നിങ്ങളുടെ പരിപാടിയില്‍ വരരുത് എന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
നന്‍മയുള്ളവര്‍ ഇതിനോട് സഹകരിക്കുകയാണ് വേണ്ടതെന്നും പ്രവാസികളെ ബഹിഷ്‌കരിക്കുന്നവര്‍ കണ്ണില്‍ ചോര ഇല്ലാത്തവരാണെന്നും യൂസഫലിയെ അധിക്ഷേപിച്ചത് ശ്രദ്ധയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക കേരള സഭ മൂന്നാം സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യ്കതമാക്കിയത.
അര്‍ഹമായ രൂപത്തില്‍ പരിഗണിക്കപ്പെടാതിരുന്ന പ്രവാസി സമൂഹം ഇന്ന് അംഗീകരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളെപ്പറ്റി വലിയ കരുതലാണുള്ളത്. പ്രവാസികള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും ഉയര്‍ന്ന് വന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രവുമായി ആലോചിച്ച് നടപ്പിലാക്കുമെന്നും. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രവാസികളും നമ്മുടെ നാടും തമ്മില്‍ ഇനി കടലുകളുടെ വിടവ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ള വികസന പദ്ധതികൾ മുഖ്യമന്ത്രി വിശദീകരിച്ചു. 5 ജി നെറ്റ്വർക്ക് സേവന രംഗത്ത് മുന്നിലെത്താൻ സംസ്ഥാനം പാക്കേജ് തയ്യാറാക്കും. ഇത് നാല് ഐ. ടി ഇടനാഴികളിൽ നടപ്പാക്കും. ഇതിനായി ഉന്നതതല കമ്മിറ്റി രൂപീകരിക്കും. കേരളത്തിലെ പരമ ദരിദ്ര കുടുംബങ്ങളുടെ കണക്ക് എടുത്തിട്ടുണ്ട്. ഇവരെ അതിദാരിദ്ര്യാവസ്ഥയിൽ നിന്ന് ഉയർത്തുന്നതിന് 100 കോടി രൂപ സർക്കാർ മാറ്റിവച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു.