ലുസെയ്ന്‍ ഡയമണ്ട് ലീഗ് ; നീരജ് രണ്ടാം സ്ഥാനം

ലുസെയ്ന്‍: ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയശേഷമുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ജാവലിന്‍ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. സ്വിറ്റ്സര്‍ലന്‍ഡിലെ ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ 89.49 മീറ്റര്‍ എറിഞ്ഞാണ് രണ്ടാമതെത്തിയത്. സീസണിലെ മികച്ച ഏറാണ്. 90.61 മീറ്റര്‍ മറികടന്ന ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനാണ് ഒന്നാംസ്ഥാനം. ജര്‍മന്‍ താരം ജൂലിയന്‍ വെബര്‍ 87.08 മീറ്റര്‍ താണ്ടി മൂന്നാമതായി.

നീരജ് പാരിസ് ഒളിമ്പിക്സില്‍ 89.45 മീറ്ററിലാണ് വെള്ളി നേടിയത്. ഇത്തവണ അവസാന ത്രോയിലാണ് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചത്. 82.10 മീറ്റര്‍, 83.21, 83.13, 82.34, 85.58 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ഇരുപത്താറുകാരന്റെ മറ്റ് ത്രോകള്‍. ഒളിമ്പിക്സില്‍ വെങ്കലം നേടിയ ആന്‍ഡേഴ്സണ്‍ അവസാന ഏറിലാണ് ഒന്നാംസ്ഥാനത്തെത്തിയത്. നീരജ് ആദ്യ ഏറില്‍ മൂന്നാംസ്ഥാനത്തായിരുന്നു. രണ്ടാമത്തെ ത്രോകള്‍ പൂര്‍ത്തിയായപ്പോള്‍ നാലാമതായി. അഞ്ചാം ത്രോയിലാണ് വീണ്ടും മൂന്നാമതെത്തിയത്.

ഈ സീസണില്‍ ദോഹ ഡയമണ്ട്ലീഗില്‍ മാത്രമാണ് നീരജ് പങ്കെടുത്തത്. 88. 36 മീറ്റര്‍ എറിഞ്ഞ് രണ്ടാംസ്ഥാനമായിരുന്നു. 90 മീറ്റര്‍ താണ്ടാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. 89.94 മീറ്ററാണ് മികച്ച ദൂരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top