ധീരജവാന് പിറന്ന നാടിന്റെ യാത്രാമൊഴി : അമര്‍രഹേ വസന്തകുമാര്‍

വൈത്തിരി : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളിയായ സിആര്‍പിഎഫ് ഹവീല്‍ദാര്‍ വിവി വസന്തകുമാറിന് ആദരാജ്ഞലികളര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങള്‍. ശനിയാഴ്ച രാത്രിയില്‍ ലക്കിടിയിലെ സമുദായ ശ്മശാനത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ വസന്തകുമാറിന്റെ മൃതദേഹം സംസ്‌ക്കരിച്ചു.

ഉച്ചക്ക് രണ്ടേകാലോടെയാണ് വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂരിലെത്തിച്ചത്. മന്ത്രി ഇപി ജയരാജന്‍ എകെ ശശീന്ദ്രന്‍, മന്ത്രി കെടി ജലീല്‍, കേന്ദ്രസഹമന്ത്രി ്അല്‍ഫോണ്‍സ് കണ്ണന്താനം, എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, എംകെ രാഘവന്‍ എന്നിവര്‍ ഇവിടെ വെച്ച് അന്ത്യോപചാരമര്‍പ്പിച്ചു.

തുടര്‍ന്ന് വിലാപയാത്ര ജന്‍മനാടായ ലക്കിടിയിലേക്ക് നീങ്ങി. വഴിയിലുടനീളം ആയിരങ്ങള്‍ നിറകണ്ണുകളോടെയും മുദ്രാവാക്യവിളികളോടെയുമാണ് വസന്തകുമാറിന് അന്തോപചാരമാര്‍പ്പിച്ചത്.

തുടര്‍ന്ന് ആറോടെ സൈനികവാഹനം ലക്കിടിയിലെത്തി. അരമണിക്കൂറാണ് വസന്തകുമാറിന്റെ വസതിയില്‍ ദര്‍ശനത്തിന് സമയം ചിലവഴിച്ചത്. വൈകാരികമായ രംഗങ്ങളാണ് വീട്ടില്‍ ഉണ്ടായത്. ഭാര്യ ഷീനയുടെയും അമ്മ ശാന്തയുടെയും നെഞ്ചകം പിളരുന്ന നിലവിളികള്‍ക്കിടിയില്‍ നിന്നും മൃതദേഹം പിന്നീട് ലക്കിടി ഗവ.യൂപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. സുഹൃത്തുക്കളും, നാട്ടുകാരും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സമൂഹത്തിലെ നാനതുറകളില്‍ നിന്നുള്ള ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു.

സാമുദായാചാരപ്രകാരം രാത്രി ഒമ്പതുമണിക്ക് മുന്‍പായി മൃതദേഹം സംസ്‌ക്കരിക്കണം എന്ന് വസന്തകുമാറിന്റെ ബന്ധുക്കള്‍ അധികൃതരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം പെട്ടന്ന് അവസാനിപ്പിച്ച് വസന്തകുമാറിന്റെ കുടംബവീട് സ്ഥിതി ചെയ്യുന്ന തൃക്കേപ്പറ്റ വാഴക്കണ്ടി കോളനിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചാണ് സമുദായാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയത്. തുടര്‍ന്ന് ധീരജവാന്റെ ഭൗതികദേഹത്തിന് സൈനികരും കേരളപോലീസും ബഹുമതി അര്‍പ്പിച്ചു.പിന്നീട് ചടങ്ങുകള്‍ക്ക് ശേഷം രാത്രി ഒമ്പതരയോടെ മൃതദേഹം സംസ്‌ക്കരിച്ചു

Share news
error: Content is protected !!
Scroll to Top