കുവൈറ്റ് തീപിടുത്തം: ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തീപിടുത്തത്തില്‍ ചികിത്സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. ഇതില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത്. ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. 14 മലയാളികളടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരെല്ലാം അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ചികിത്സയില്‍ കഴിയുന്നത്.

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ 12 പേരുടെ മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍, കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാര്‍ എന്നിവരുടെ സംസ്‌കാരമാണ് ഇന്ന് നടക്കുക. സാജന്റെ സംസ്‌കാരം നരിക്കല്‍ മാര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയിലും ലൂക്കോസിന്റെ സംസ്‌കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലുമാണ്. മൃതദേഹങ്ങള്‍ ഇന്നലെ നാട്ടില്‍ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ ചടങ്ങുകള്‍ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ നിലവില്‍ മോര്‍ച്ചറിയിലാണ്.

ബുധനാഴ്ചയാണ് കുവൈറ്റിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുടെ പേരില്‍ രണ്ട് പേര്‍ റിമാന്‍ഡിലായി .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top