കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിട്ട് പോകാനുള്ള സമയം തിങ്കളാഴ്ച ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിട്ട് പോകാനുള്ള സമയം തിങ്കളാഴ്ച ആരംഭിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി അനധികൃതമായി തുടരുന്നവരെല്ലാം രാജ്യം വിട്ട് പോകണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ഇതെതുടര്‍ന്ന് രാജ്യം വിട്ട് പോകുന്ന എല്ലാ പ്രവാസികള്‍ക്കും പൂര്‍ണ സഹായം നല്‍കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

നിലവില്‍ അവധിയിലുള്ള എല്ലാ ജീവനക്കാരോടും ഉടനെ ജോലിയില്‍ തിരികെ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇഖാമ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നിയമലംഘകരായി മാറിയിരിക്കുന്നവര്‍ താമസകാര്യത്തിനായി മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. ഇവരുടെ വിവരങ്ങള്‍ ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ടുമെന്റിലേക്കയച്ചു കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്് ഉറപ്പുവരുത്തിയ ശേഷം പുതിയ സ്‌പേണ്‍സറുടെ കീഴിലേക്ക് മാറുകയോ പിഴകൂടാതെ നാട്ടിലേക്ക് പോവുകയോ ചെയ്യാവുന്നതാണ്.

ഇഖാമ കാലാവധി കഴിയാത്തവവരും ഒളിച്ചോടിയ പരാതികളില്‍ ഉള്‍പ്പെട്ടവരും പാസ്‌പോര്‍ട്ട് കൈവശമുണ്ടെങ്കില്‍ വിമാനത്താവളം കര അതിര്‍ത്തികള്‍ എന്നിവയിലൂടെ നേരിട്ട് നാട്ടിലേക്ക് പോകാവുന്നതാണ്. എന്നാല്‍ കൈവശമുള്ളത് താത്കാലിക പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയാണെങ്കില്‍ താമസകാര്യ വകുപ്പിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെത്തി പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുപോയതായി സത്യവാങ്മൂലം നല്‍കണം. ഇതിനുവേണ്ടി പ്രത്യേക ഫോറവും പൂരിപ്പിച്ച് നല്‍കിയിരിക്കണം. ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അപേക്ഷകള്‍ പരിശോധിച്ച ശേഷം അപേക്ഷകന്റെ ഏകീകൃത നമ്പര്‍(റക്കം മുവഹദ്) പുതിയ യാത്രാ രേഖയില്‍ ചേര്‍ക്കും.വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ വേണ്ടിയാണ് ഏകീകൃത നമ്പര്‍ രേഖപ്പെടുത്തുന്നത്.

Share news
error: Content is protected !!
Scroll to Top