മലപ്പുറം:സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ കഴിയാത്ത നിര്‍ധനര്‍ക്ക് സ്‌നേഹവീട് പദ്ധതിയിലൂടെ തണലൊരുക്കുകയാണ് കുടുംബശ്രീ. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഗൃഹശ്രീ പദ്ധതിയുമായി ചേര്‍ന്ന് സി.ഡി.എസുകളുടെ സഹകരണത്തോടെയാണ് കുടുംബശ്രീ ജില്ലാ മിഷന്‍ സ്‌നേഹവീട് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയില്‍ ഇതുവരെ വിവിധ ബ്ലോക്കുകളിലായി 69 സ്‌നേഹവീടുകളാണ് നിര്‍മ്മാണം തുടങ്ങിയിട്ടുള്ളത്. ചേലേമ്പ്ര പഞ്ചായത്തിലെ രണ്ടു വീടുകളും ആനക്കയം പഞ്ചായത്തിലെ ഒരു വീടും പണി പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുന്നു. ലൈഫ് പദ്ധതി പട്ടികയില്‍ ഉള്‍പ്പെടാത്തവരും, വാസയോഗ്യമായ ഭവനം ഉടനെ ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവനം ഒരുക്കുകയാണ് ലക്ഷ്യം.
ജില്ലയില്‍ 2023-ലാണ് സ്‌നേഹവീട് പദ്ധതി ആരംഭിക്കുന്നത്. അതത് സി.ഡി.എസുകളില്‍ നിന്ന് 2 ലക്ഷം രൂപയും, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഗൃഹശ്രീ ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപയും ചേര്‍ത്താണ് ഭവന നിര്‍മ്മാണം നടത്തുന്നത്. ഈ വര്‍ഷം മുതല്‍ ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ഫണ്ട് മൂന്നുലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലെയും അര്‍ഹരായ ഒരു കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുന്നത്. സി.ഡി.എസുകള്‍ക്ക് സാധിക്കുമെങ്കില്‍ ഒന്നില്‍ കൂടുതല്‍ കുടുംബങ്ങളെ പദ്ധതിയുടെ ഭാഗമാക്കാം.




