പാക് പൗരത്വമുള്ളവര്‍ രാജ്യം വിടണമെന്ന നോട്ടീസ് കോഴിക്കോട് പൊലീസ് പിന്‍വലിക്കും

HIGHLIGHTS : Kozhikode Police to withdraw notices asking Pakistani citizens to leave the country

malabarinews

കോഴിക്കോട്: പാക്കിസ്ഥാന്‍ പൗരത്വമുള്ളവര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് കോഴിക്കോട് പൊലീസ്. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. മൂന്ന് പേര്‍ക്കാണ് കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിരുന്നത്. 78 വയസുകാരനും ഹൃദ്രോഗിയുമായ കൊയിലാണ്ടി സ്വദേശി ഹംസ ഉള്‍പ്പെടെ ഉള്ളവര്‍ക്കായിരുന്നു നോട്ടീസ് ലഭിച്ചത്. ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത ഹംസയുടെ സാഹചര്യം വലിയ വാര്‍ത്തയായിരുന്നു.

ഇതിന് പിന്നാലെയാണ് നോട്ടീസ് പിന്‍വലിക്കാന്‍ ഉന്നത നിര്‍ദ്ദേശമെത്തിയതെന്നാണ് വിവരം. ഉടന്‍ നോട്ടീസ് പിന്‍വലിക്കുമെന്ന് പൊലീസ് വിവരിച്ചിട്ടുണ്ട്. ലോങ്ങ് ടൈം വിസ ഉള്ളവരോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള നടപടികള്‍ മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിക്കുകയുള്ളു എന്നും കോഴിക്കോട് പൊലീസ് വ്യക്തമാക്കിയിരുന്നു.

പിറന്ന മണ്ണില്‍ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജ്യം വിട്ട് പോകണമെന്ന നോട്ടീസ് ലഭിച്ച പാക് പൗരത്വമുള്ള കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹംസ. ജോലി ആവശ്യാര്‍ത്ഥമാണ് 1965ല്‍ പാക്കിസ്ഥാനില്‍ പോയതെന്നും 1971 ല്‍ യുദ്ധം കഴിഞ്ഞ ശേഷം തിരികെ വരാനാകാതിരുന്നതോടെ പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് എടുക്കുകയായിരുന്നുവെന്നും ഹംസ പറയുന്നു.

‘ജോലി ആവശ്യാര്‍ത്ഥമാണ് 1965ല്‍ കൊല്‍ക്കത്തില്‍ നിന്നും അന്നത്തെ ഈസ്റ്റ് പാക്കിസ്ഥാനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ് ) പോയത്. ധാക്കയില്‍ നിന്നും കറാച്ചിയില്‍ ജോലി ചെയ്യുകയായിരുന്ന മൂത്ത ജേഷ്ഠന്റെ അടുത്തേക്ക് പോയി. അതിന് ശേഷം നാട്ടിലേക്ക് വരികയും പോകുകയും ചെയ്യാറുണ്ടായിരുന്നു. 1971 ല്‍ ഇന്ത്യ-പാക് യുദ്ധം കഴിഞ്ഞ ശേഷം യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടായി. തിരിച്ച് വരാന്‍ പറ്റാത്ത സ്ഥിതിയായപ്പോള്‍ അവിടത്തെ പാസ്‌പോര്‍ട്ട് എടുത്തു. പിന്നീട് നാട്ടിലേക്ക് വന്നു. 2007 മുതല്‍ കേരളത്തില്‍ സ്ഥിര താമസമാണ്. മക്കള്‍ക്കും കുടുംബത്തിനും ഒപ്പമാണ് ഇപ്പോള്‍ കൊയിലാണ്ടിയില്‍ താമസിക്കുന്നത്. പിറന്ന മണ്ണില്‍ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഹൃദ്രോഗിയായതിനാല്‍ വീടിന് പുറത്തേക്ക് പോലും ഒറ്റക്ക് പോകാന്‍ കഴിയില്ല. പിന്നെങ്ങനെ പാകിസ്താനിലേക്ക് പോകുമെന്നും ഹംസ ചോദിക്കുന്നു’.

പാക് പാസ്‌പോര്‍ട്ടുള്ള ഹംസ 2007 മുതല്‍ കേരളത്തില്‍ സ്ഥിര താമസമാണ്. 2007 മുതല്‍ ഹംസ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിട്ടില്ല. നിലവില്‍ 2 വര്‍ഷം താമസിക്കാനുളള അനുമതി ലഭിച്ച രേഖകളാണ് ഹംസയുടെ കൈവശമുള്ളത്.

പൊലീസ് കണക്കനുസരിച്ച് കേരളത്തില്‍ 104 പാകിസ്താന്‍ പൗരരാണുള്ളത്. 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലുമാണ്. മെഡിക്കല്‍ വിസയിലെത്തിയവര്‍ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവര്‍ 27-നുമുള്ളില്‍ രാജ്യം വിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!