നിപ സംശയം;75 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി; അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം;മാസ്‌ക് ഉപയോഗിക്കുക;മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും ആരോഗ്യ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ന് വൈകിട്ട് പൂനെ വൈറോളജി ലാബില്‍ നിന്നും ഫലം ലഭിച്ചതിനുശേഷം മാത്രമേ നിപ വൈറസ് ആണോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 16 കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ഇന്ന് മുതല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും.

നിലവില്‍ 75 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരും ആശുപത്രി ജീവനക്കാരുമടക്കമാണിത്. സമ്പര്‍ക്ക പട്ടികയില്‍ ചികിത്സ ഏറ്റവും അത്യാവശ്യമുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. ലക്ഷണങ്ങളില്ലാത്തവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയും.
എല്ലാ ആശുപത്രികളിലും പകര്‍ച്ചവ്യാധി നിയന്ത്രണ പ്രകാരമുള്ള പ്രോട്ടോക്കോള്‍ മുന്‍കരുതലുകള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ എല്ലാവരും മാസ്‌ക് ഉപയോഗിക്കുന്നത് ഉചിതമാണെന്നും മന്ത്രി പറഞ്ഞു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു.

ഇന്ന് ഉച്ചക്ക് 2.30ന് കുറ്റ്യാടി റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, നാദാപുരം, കുറ്റ്യാടി എംഎല്‍എമാര്‍, സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ സംഘം ഇത് സംബന്ധിച്ച കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top