കൊടകര കുഴല്‍പ്പണകവര്‍ച്ച കേസ്; തുടരന്വേഷണത്തിന് പോലീസ്

തൃശ്ശൂര്‍: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ചൊവ്വാഴ്ച മുതല്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ പുനരാരംഭിക്കും. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന രണ്ട് പ്രതികളെയാണ് ചോദ്യം ചെയ്യുക. ചൊവ്വാഴ്ച തൃശൂര്‍ പോലീസ് ക്ലബില്‍ ഹാജരാകാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കവര്‍ച്ചാപ്പണത്തില്‍ നിന്ന് കണ്ടെത്താന്‍ ബാക്കിയുള്ള ഒന്നരക്കോടി രൂപ കണ്ടെത്താനാണ് തുടരന്വേഷണം. കേസില്‍ ഇതുവരെ ഇതുവരെ 1കോടി 47 ലക്ഷം രൂപയാണ് കണ്ടെത്തിയത്. മൂന്നര കോടിയോളം രൂപ കവര്‍ച്ച ചെയ്യപ്പെട്ടെന്നായിരുന്നു പരാതി. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകരയില്‍ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചെന്നാണ് കേസ്.

നേരത്തെ കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി ഇരിങ്ങാലക്കുട കോടതിയെ പൊലീസ് സമീപിച്ചിരുന്നു. 22 പ്രതികളെയും ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ 22 പ്രതികളില്‍ 21 പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. കേസിലെ പ്രതികളായ സുജീഷ്, ദീപ്തി, അഭിജിത്ത്, അരീഷ് ലബീബ് ബാബു അബ്ദുല്‍ വാഹിദ് എന്നിവര്‍ക്കാണ് തൃശ്ശൂരില്‍ പ്രവേശിക്കരുതെന്ന നിബന്ധനയില്‍ ഏറ്റവും ഒടുവില്‍ കോടതി ജാമ്യം അനുവദിച്ചത്.

കേസില്‍ നേരത്തെ തന്നെ പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 625 പേജുള്ള കുറ്റപത്രത്തില്‍ 22 പ്രതികളും, 219 സാക്ഷികളും ഉള്‍പ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനും അടക്കമുള്ള 19 ബിജെപി നേതാക്കളെയാണ് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്നാണ് കുറ്റപത്രത്തില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയത്.

 

 

Share news
error: Content is protected !!
Scroll to Top