കൊച്ചി മെട്രോ ; രണ്ടാംവര്‍ഷവും യാത്രക്കാരുടെ എണ്ണത്തിലും പ്രവര്‍ത്തനലാഭത്തിലും വര്‍ധന

കൊച്ചി: തുടര്‍ച്ചയായി രണ്ടാംവര്‍ഷവും പ്രവര്‍ത്തനലാഭമുണ്ടാക്കി കൊച്ചി മെട്രോ. ദിനയാത്രികരുടെ എണ്ണത്തിലും വന്‍വര്‍ധന കൈവരിച്ചു. പ്രവര്‍ത്തനലാഭം മുന്‍വര്‍ഷത്തെ 5.35 കോടിയില്‍നിന്ന് നാലുമടങ്ങിലേറെ വര്‍ധിച്ച് 22.94 കോടിയിലെത്തി. ദിനയാത്രികരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ ഇരുപതിനായിരത്തിലേറെ വര്‍ധിച്ചു. മാസം 20 ദിവസമെങ്കിലും യാത്രികരുടെ എണ്ണം ഒരുലക്ഷം കവിയുന്നുമുണ്ട്.

ആകെ വരുമാനവും പ്രവര്‍ത്തനച്ചെലവും തമ്മിലുള്ള അന്തരം കണക്കിലെടുത്താണ് പ്രവര്‍ത്തനലാഭം കണക്കാക്കുന്നത്. മെട്രോ സംവിധാനത്തിന് ആവശ്യമായി വന്ന വായ്പയുടെയും പലിശയുടെയും തിരിച്ചടവു കണക്കിലെടുത്താല്‍ രാജ്യത്തെ മറ്റ് ഏത് മെട്രോയെയുംപോലെ കൊച്ചിയും നഷ്ടത്തിലാണ്. എന്നാല്‍, രാജ്യത്തെ 17 മെട്രോ സംവിധാനങ്ങളില്‍ പ്രവര്‍ത്തനലാഭമുണ്ടാക്കുന്ന മൂന്ന് മെട്രോകളില്‍ ഒന്ന് കൊച്ചിയാണെന്നത് ശ്രദ്ധേയം. ഡല്‍ഹി, ബംഗളൂരു മെട്രോകളാണ് മറ്റുള്ളവ.

കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ച 2017–18ല്‍ 24 കോടിയായിരുന്നു പ്രവര്‍ത്തനനഷ്ടം. 2021–22ല്‍ അത് 34.94 കോടിയായി. തൊട്ടടുത്ത വര്‍ഷം 5.35 കോടി ലാഭമുണ്ടാക്കിയാണ് കുതിപ്പ് ആരംഭിച്ചത്. കോവിഡിനുശേഷം 2020–21ല്‍ ദിനയാത്രികര്‍ ശരാശരി 18,552 എന്ന നിലയായിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ മെട്രോ കൂടുതല്‍ ദൂരത്തേക്ക് സര്‍വീസ് നീട്ടി. ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂലൈമുതല്‍ മാസം 20 ദിവസമെങ്കിലും യാത്രികരുടെ എണ്ണം ലക്ഷത്തിനുമുകളിലാണ്. ഐഎസ്എല്‍ ഫുട്ബോളും വ്യാപാരമേളകളുമുള്ളപ്പോള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്കും എത്തുന്നു. മെട്രോ സ്റ്റേഷനുകളിലെ വാണിജ്യ ഇടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതടക്കം ടിക്കറ്റ് ഇതരവരുമാനത്തില്‍ 16.59 ശതമാനം വര്‍ധനയുണ്ട്. 2024–25ല്‍ 30 കോടി പ്രവര്‍ത്തനലാഭമാണ് ലക്ഷ്യം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top