HIGHLIGHTS : ദോഹ: വൃക്ക രോഗമുള്ളവര്‍ക്ക് ഖത്തറില്‍ ഇനി റസിഡന്റ് പെര്‍മിറ്റ് അനുവദിക്കില്ല. വൈദ്യ പരിശോധനയില്‍ വിദേശ പൗരന്മാര്‍ക്ക് വൃക്ക രോഗം കണ്ടെത്തിയാല്‍ റസി...
ദോഹ: വൃക്ക രോഗമുള്ളവര്‍ക്ക് ഖത്തറില്‍ ഇനി റസിഡന്റ് പെര്‍മിറ്റ് അനുവദിക്കില്ല. വൈദ്യ പരിശോധനയില്‍ വിദേശ പൗരന്മാര്‍ക്ക് വൃക്ക രോഗം കണ്ടെത്തിയാല്‍ റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കില്ലെന്നും നാട്ടിലേക്ക് തിരിച്ചയക്കുമെന്നുമാണ് ഖത്തര്‍ മെഡിക്കല്‍ കമ്മിഷന്‍ വ്യക്തമാക്കിയത്. പകര്‍ച്ചവ്യാധിയല്ലാത്ത ഒരു രോഗം കാരണം റസിഡന്റ് പെര്‍മിറ്റ് അനുവദിക്കാത്തത് ഇതാദ്യമാണ്. വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.
പുതിയ വിസയില്‍ വരുന്നവര്‍ക്കുള്ള ആരോഗ്യപരിശോധനയില്‍ വൃക്ക സംബന്ധമായ രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും മെഡിക്കല്‍ കമീഷന്‍ ഡയറക്ടര്‍ ഇബ്‌റാഹിം അല്‍ശാര്‍ അറിയിച്ചു. രക്തം, മൂത്രം എന്നിവയുടെ പരിശോധനയിലൂടെയാണ് വൃക്കരോഗം നിര്‍ണയിക്കുക. വൈദ്യപരിശോധനയില്‍ ക്ഷയം, ഹെപ്പറ്റൈറ്റിസ് സി (കരള്‍രോഗം) എന്നിവയ്ക്കുള്ള പുതിയ പരിശോധനകളും ഉള്‍പ്പെടുത്തുന്നുണ്ട്.
ഡയാലിസിസ് ആവശ്യമാകുന്ന വൃക്ക രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുന്നതായി ഹമദ് ജനറല്‍ ആശുപത്രി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് റസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്നതിന് പുതിയ പരിശോധന ഉള്‍പ്പെടുത്തിയത്. രാജ്യത്തെ 13 ശതമാനം പേര്‍ കിഡ്‌നി രോഗബാധിതരാണെന്ന് എച്ച് എം സി കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിവര്‍ഷം 250 മുതല്‍ 300 പേര്‍ ഡയാലിസിസിന് വിധേയരാകുന്നുണ്ട്. ഇപ്പോള്‍ ഖത്തറിലെത്തുന്ന പ്രവാസികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുന്നതിന് മുമ്പ് എയ്ഡ്‌സ്, ക്ഷയം, ഹെപറ്റൈറ്റിസ് ബി, സി എന്നീ പരിശോധനകളാണ് നടത്തുന്നത്. സിഫിലിസിനുള്ള പരിശോധനയും ഉള്‍പ്പെടുത്തിയതായി സുപ്രിം കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും രോഗം ഉള്ളതായി മെഡിക്കല്‍ കമീഷന്‍ പരിശോധനയില്‍ സംശയം തോന്നിയാല്‍ ബന്ധപ്പെട്ട വകുപ്പ് ഇക്കാര്യം സ്‌പോണ്‍സറെ അറിയിക്കും. പിന്നീട് കൃത്യമായ റിസല്‍ട്ട് ലഭിക്കുന്നതിന് തുടര്‍പരിശോധന നടത്താനുള്ള ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കായിരിക്കും.
ഇന്ത്യ, ഈജിപ്ത്, നേപ്പാള്‍, ഫിലിപ്പൈന്‍സ് ഉള്‍പ്പെടെ പത്ത് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സ്വന്തം രാജ്യത്ത് തന്നെ പ്രാഥമികമായി വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരെ മാത്രം ജോലിക്കെടുത്താല്‍ മതിയെന്ന് ജി സി സി രാജ്യങ്ങള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ജി സി സി രാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം റിക്രൂട്ട് ചെയ്യപ്പെടുന്ന 20 ലക്ഷത്തോളം പേരില്‍ 10 ശതമാനത്തോളം പ്രമേഹം, ഹൈ ബ്ലഡ് പ്രഷര്‍ തുടങ്ങിയ രോഗങ്ങളുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.