അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളില്‍ 8 പീരിയഡുകള്‍

images (2)തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ എട്ട് പീരിയഡുകളാണ് സ്‌കൂളില്‍ ഉണ്ടാകുക. കരിക്കുലം കമ്മറ്റിയുടേതാണു ഈ പുതിയ തീരുമാനം. നിലവില്‍ ഏഴു പീരിയഡുകളാണുള്ളത്. എന്നാല്‍ കലാകായിക വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായിട്ടാണു കരിക്കുലം കമ്മറ്റി ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

കുട്ടികള്‍ ഇനി മുതല്‍ എട്ട് പീരിയഡുകള്‍ ക്ലാസില്‍ ഇരിക്കണം പ്രവൃത്തിസമയത്തിലും ഇടവേളകളിലും മാറ്റംവരുത്താതെയാണ് ഒന്നുമുതല്‍ പത്തുവരെയുള്ളക്ലാസുകളില്‍ എട്ടു പീരിയഡുകള്‍ നടപ്പാക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്കു മുമ്പുള്ള പീരിയഡുകള്‍ 40 മിനിറ്റും 4,5,6 പീരിയഡുകള്‍ 35 മിനിറ്റ് വീതവും 7,8 പീരിയഡുകള്‍ 30 മിനിറ്റ് വീതവുമായിരിക്കും.

വെള്ളിയാഴ്ചകളില്‍ 3,4 പീരിയഡുകള്‍ 35 മിനിറ്റുകളായി ക്രമീകരിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തിനും കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. അടുത്തവര്‍ഷം മുതല്‍ പരിഷ്‌കരിച്ച സിലബസും പാഠപുസ്തകങ്ങളും ഏര്‍പ്പെടുത്തും. 28 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്.

ആരോഗ്യകായികകലാ വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും വൈജ്ഞാനികമേഖലയുടെ ഭാഗമാക്കിയതിനാല്‍ അടുത്ത വര്‍ഷം മുതല്‍ ഈ വിഷയങ്ങളില്‍ മൂല്യനിര്‍ണയം നടത്താനും തീരുമാനമായിട്ടുണ്ട്. രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറിയിലെ 37 വിഷയങ്ങള്‍ക്ക് എസ്‌സിഇആര്‍ടി. പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടുത്തവര്‍ഷം നടപ്പാക്കും.

വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്, അഡീഷണല്‍ ഡിപിഐ എല്‍ രാജന്‍, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ.എസ് രവീന്ദ്രന്‍നായര്‍, ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് സാജുദ്ദീന്‍, വിഎച്ച്എസ്ഇ ഡയറക്ടര്‍ പികെ മോഹനന്‍, അധ്യാപക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top