സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റുമായി കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റ് രണ്ടാഴ്ചയ്ക്കകം ട്രയല്‍ റണ്‍ ആരംഭിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിലാണ് റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംയോജിത പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണ കേന്ദ്രം തുടങ്ങുന്നത്.

കുന്നന്താനത്ത് ഒരേക്കര്‍ സ്ഥലത്ത് 10,000 ചതുരശ്രയടി വിസ്തൃതിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ യന്ത്രോപകരണങ്ങള്‍ സ്ഥാപിച്ചുതുടങ്ങി. വാഷ് ലൈന്‍, ഷ്രെഡിങ് മെഷീന്‍, അഗ്ലോമറേറ്റര്‍ മെഷീന്‍, എക്സ്ട്രൂഡര്‍ മെഷീന്‍, ബെയിലിങ് മെഷീന്‍, വെയിങ് മെഷീന്‍ തുടങ്ങിയവ സ്ഥാപിക്കുന്നത് അവസാനഘട്ടത്തിലെത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍പെടുത്തി സംസ്‌കരണകേന്ദ്രം ഉദ്ഘാടനം ചെയ്യുമെന്ന് ക്ലീന്‍ കേരള കമ്പനി എംഡി ജി കെ സുരേഷ്‌കുമാര്‍ പറഞ്ഞു. ഗ്രീന്‍ പാര്‍ക്ക് എന്ന ആശയത്തിലൂന്നിയാണ് പദ്ധതി വിഭാവനംചെയ്തിട്ടുള്ളത്.

ആദ്യഘട്ടം പത്തനംതിട്ടയില്‍നിന്ന് ഹരിത കര്‍മസേന ശേഖരിക്കുന്ന പുനരുപയോഗ പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി യന്ത്രസഹായത്തോടെ പെല്ലറ്റ്(ചെറുതരികള്‍) ആക്കിമാറ്റും. ഇത് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കും.

ഏഴുകോടിരൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. തുടക്കത്തില്‍ 20 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ദിവസം രണ്ട് ടണ്‍ മാലിന്യം സംസ്‌കരിക്കും. പിന്നീട് അഞ്ച് ടണ്ണായി ഉയര്‍ത്തും. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് സംസ്ഥാനത്തിനുപുറത്തുള്ള സിമന്റ് ഫാക്ടറികള്‍ക്ക് കൈമാറും.

റീബില്‍ഡ് പദ്ധതിയില്‍ എല്ലാ ജില്ലകളിലും പ്ലാസ്റ്റിക് സംസ്‌കരണ ഗ്രീന്‍ പാര്‍ക്കുകള്‍ ഉയരും. മലപ്പുറം കുറ്റിപ്പുറത്ത് സംസ്‌കരണകേന്ദ്രത്തിന്റെ കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു. ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. കാസര്‍കോട് കെട്ടിടനിര്‍മാണം പകുതിയായി. ഏഴു ജില്ലകളില്‍ ഭൂമി ലഭിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top