കെനിയയില്‍ യൂണിവേസിറ്റി കാമ്പസ് ആക്രമണം: 147 വിദ്യാര്‍ത്ഥികള്‍ മരിച്ചു

460xനെയ്‌റോബി: കെനിയയിലെ ഗരിസ യൂണിവേഴ്‌സിറ്റി കോളജ് കാമ്പസില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 147 ആയി. പരിക്കേറ്റ 79 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദികള്‍ ബന്ദിയാക്കിയിരുന്ന അഞ്ഞൂറിലധികം വിദ്യാര്‍ഥികളെ സൈന്യം മോചിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

സൊമാലിയന്‍ ഇസ്‌ലാമിക് തീവ്രവാദ ഗ്രൂപ്പായ അല്‍-ഷബാബാണ് ആക്രമണത്തിനു പിന്നില്‍. വ്യാഴാഴ്ച പുലര്‍ച്ചയോടെ സൈന്യവും-തീവ്രവാദികളും തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ രാത്രി ഏഴോടെയാണ് അവസാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നാലു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു. കോളജ് കാമ്പസിലെ ഹോസ്റ്റല്‍ ഡോര്‍മിറ്ററിയില്‍ വിദ്യാര്‍ഥികള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ തീവ്രവാദികള്‍ വെടിവയ്പ് നടത്തുകയായിരുന്നു. ക്രൈസ്തവ വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു. മുസ്ലീം വിദ്യാര്‍ത്ഥികളെ വിട്ടയച്ചു.

ഡോര്‍മിറ്ററിയില്‍നിന്ന് ഇറങ്ങി ഓടിയവര്‍ക്കുനേരെയും അക്രമികള്‍ വെടിയുതിര്‍ത്തു. യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിലെ മോസ്‌കില്‍ പുലര്‍ച്ചെ പ്രാര്‍ഥന നടക്കുന്ന സമയത്തായിരുന്നു അക്രമി കാമ്പസിനുള്ളിലേക്ക് ഇരച്ചുകയറിയത്. കാമ്പസിന് കാവല്‍ നിന്നിരുന്നവരെയും അക്രമി വെടിവച്ചുവീഴ്ത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top