കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി, നവകേരളസദസിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റിവച്ചു

സി പി ഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സമുന്നത നേതാവുമായ കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അര്‍പ്പിച്ച ശേഷമാണ് യോഗം ചേര്‍ന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. കാനത്തിന്റെ മരണത്തെ തുടര്‍ന്ന് നവകേരളസദസിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. സംസ്‌കാരം നടക്കുന്ന ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും നവകേരള സദസ്സ് തുടങ്ങുക. രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ പരിപാടി പെരുമ്പാവൂരില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിക്കും. തുടര്‍ന്ന് 3 .30 കോതമംഗലം, 4 .30 മൂവാറ്റുപുഴ, 6 .30 തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികള്‍.

കാനം രാജേന്ദ്രന്റെ മൃതദേഹം ഇന്ന് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിക്കും. രാവിലെ 7 മണിയോടെയാണ് കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തലസ്ഥാനത്തേക്ക് കൊണ്ടുവരുക. ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ മകന്റെ വസതിയില്‍ എത്തിച്ചശേഷം സി.പി.ഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനം. ഉച്ചയ്ക്കു രണ്ടിന് വിലാപ യാത്രയായി മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോകും. കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. രാത്രിയോടെ കാനത്തുള്ള സ്വവസതിയിലേക്കു കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്‌കാരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടാണ് കാനം രാജേന്ദ്രന്‍ അന്തരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളസദസിനിടെ ആശുപത്രിയിലെത്തി ഇന്നലെ തന്നെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന നേതാവാണ് കാനം രാജേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് കാനം നല്‍കിയ സംഭാവന വളരെ വലുതാണ്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേര്‍പാട് വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങളുടേയും പ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top