കല്ലുവാതുക്കല്‍ മദ്യദുരന്തം; മണിച്ചന്‍ അടക്കം 33 തടവുകാര്‍ക്ക് മോചനം; ഗവര്‍ണ്ണര്‍ ഫയലില്‍ ഒപ്പിട്ടു

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. ഇതോടെ ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും.

31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് മണിച്ചന്‍. മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കി. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്. 31 പേര്‍ മരിച്ചു , ആറ് പേര്‍ക്ക് കാഴ്ച പോയി, 150 പേര്‍ ചികിത്സ തേടി.

33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു. എന്നാല്‍ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനം എടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. 20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം.

മണിച്ചന്‍ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാന്‍ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ല്‍ ശിക്ഷയ്ക്കിടെ മരിച്ചു. കൊല്ലം കല്ലുവാതുക്കലില്‍ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മണിച്ചന്റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് നല്‍കി മോചിപ്പിച്ചിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അകത്തായ മുഖ്യപ്രതി മണിച്ചന്‍ പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ പുറത്തിറങ്ങുകയാണ്.

വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളുപ്പെടുത്തല്‍ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വന്‍ വിവാദമായി കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം മാറി.

 

Share news
error: Content is protected !!
Scroll to Top