കേരളമൊന്നാകെ പറയുന്നു; ഇങ്ങനെയായിരിക്കണം ഒരു മന്ത്രി

ആദ്യമായി കേരളം ഒരു ആരോഗ്യമന്ത്രിയെ മനസില്‍ തൊട്ട് അമ്മേ എന്ന് വിളിക്കുന്നു…ഓരോ ഇടപെടലുകളും ഗിമ്മിക്കുകളെല്ലാതെ ആത്മാര്‍ത്ഥയോടെ നിറവേറ്റുന്ന ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ക്ക് അനുമോദനങ്ങള്‍ വന്നുനിറയുന്നു. അവസാനമായി രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മന്ത്രി നടത്തിയ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഏറെ ചര്‍ച്ചയാകുന്നത്.

രാഷ്ട്രീയ വ്യത്യാസമില്ലാതെ മന്ത്രിയുടെ പ്രവര്‍ത്തിയെ അഭിനന്ദിക്കുന്നതില്‍ ആരും മടിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാക്കുന്ന കമന്റുകള്‍. ഇതില്‍ പലതും വളരെ വൈകാരികമായി തന്നെ കുറിച്ചവയാണ്. ഓരോ കേരളീയനും ഇത്തരം ഒരു മന്ത്രിയെ ലഭിച്ചതില്‍ അഭിമാനിക്കുന്നതും നമുക്കിവിടെ കാണാം. ഏതൊരു രോഗിയും മുന്നില്‍ വരുമ്പോഴും ഞങ്ങളുടെ കൈയിലൊതുങ്ങാത്ത ആകുലതകളില്‍ വലിയ ആശങ്കകളില്‍ ധൈര്യത്തോടെ പറഞ്ഞിരുന്നു’നിങ്ങള്‍ പേടിക്കേണ്ട നമ്മുടെ ശൈലജ ടീച്ചറുണ്ടല്ലോ, വഴിയുണ്ടാകും’ ഇനിമുതല്‍ ‘ടീച്ചറമ്മ ഉണ്ടല്ലോ’ എന്ന് പറയും, നിറഞ്ഞ മനസ്സോടെ…ജനങ്ങളുടെ മന്ത്രി തന്നെ എന്ന് വിളിക്കുന്നു..തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍മീഡിയയിലൂടെ പലരും പങ്കുവെച്ചിരിക്കുന്നത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണ ആശുപത്രിയില്‍നിന്ന് കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യനിലിയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. കുഞ്ഞിന്റെ ആരോഗ്യനില രണ്ടുദിവസം നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമായിരിക്കും ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കു. കുഞ്ഞിന്റെ ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാല്‍വ് ഇല്ലെന്നും ഹൃദയത്തിനു ഒരു ദ്വാരമുള്ളതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഇതിനുള്ള മരുന്നുകള്‍ നല്‍കിവരികയാണ്.

പെരിന്തല്‍മണ്ണയില്‍ നിന്ന് നവജാത ശിശുവിനെ വിദഗ്ധ ചികിത്സയ്ക്കുവേണ്ടി എറണാകുളത്തെത്തിച്ചത് രണ്ട് മണിക്കൂര്‍ കൊണ്ടാണ്. ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കമന്റിനുമേലെടുത്ത പെട്ടന്നുള്ള നടപടികളാണ് കുഞ്ഞിന് തുണയായത്. രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ച് മന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ ജിയാസ് മടശേരി എന്ന യുവാവാണ് തന്റെ സഹോദരിയുടെ കുഞ്ഞിനായി സഹായം അഭ്യര്‍ത്ഥിച്ചത്.

കുഞ്ഞിന് ഹൃദയവാല്‍വിന് തകരാറാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലെന്നും സഹായിക്കണം എന്നുമാണ് കമന്റ്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ സംഭവം സത്യസന്ധമാണെന്ന് കണ്ടെത്തിയതോടെ രാത്രിയോടെ കുഞ്ഞിനെ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു. രണ്ട് ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. മലപ്പുറം എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ രക്ഷിതാക്കള്‍.

 

Share news
error: Content is protected !!
Scroll to Top