ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. ഒക്‌ടോബര്‍ ആറിലേക്കാണ് മാറ്റിയിരിക്കുന്നത്. പ്രോസിക്യൂഷന് വിധിപകര്‍പ്പ് ലഭിക്കാത്തതാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റാന്‍ കാരണം. തിങ്കളാഴ്ചയാണ് ജയലളിത അപ്പീല്‍ സമര്‍പ്പിച്ചത്. കര്‍ണ്ണാടക ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് കേസ് പരിഗണിക്കുക. ജയലളിതക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷന്‍ രാംജെത് മലാനിയാണ് കോടതിയില്‍ ഹാജരാകുന്നത്. അതേസമയം ജയലളിതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ എത്രയും പെട്ടെന്ന് സുപ്രീംകോടതിയെ സമീപിക്കാനും എ ഐ എ ഡി എം കെ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.
ജയലളിതയെ ജയിലിലടച്ച കോടതി നടപടിയില്‍ പ്രതിഷേധിച്ച് വ്യാപകമായ സംഘര്‍ഷമാണ് തമിഴ്‌നാട്ടില്‍ ഉണ്ടായത്. 16 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പലരും ആത്മഹത്യാശ്രമം നടത്തിയിട്ടുമുണ്ട്.
199-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ജയലളിത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസ്. കേസില്‍ ജയലളിതക്ക് നാല് വര്‍ഷവും 100 കോടി രൂപയുമാണ് ബംഗളൂരുവിലെ പ്രതേ്യക കോടതി വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ ശശികല, സുധാകര്‍, ഇളവരശി എന്നിവര്‍ക്കും 4 വര്‍ഷം തടവും 10 കോടി രൂപ വീതം പിഴയും വിധിച്ചു.





