ജാര്‍ഖണ്ഡില്‍ ഇന്ത്യാ മുന്നണിയ്ക്ക് അധികാരത്തുടര്‍ച്ച

ജാര്‍ഖണ്ഡില്‍ ‘ഇന്ത്യ’ സഖ്യത്തിന് ആശ്വാസം പകരുന്ന ജനവിധി. 81ല്‍ 56 സീറ്റുകളില്‍ ജയിച്ചാണ് ഹേമന്ത് സോറന്‍ തുടര്‍ഭരണം ഉറപ്പിക്കുന്നത്.

ജാര്‍ഖണ്ഡില്‍ ബിജെപിക്കെതിരെ ജെഎംഎം മുന്നണിയുടെ പ്രചാരണത്തെ മുന്നില്‍നിന്ന് നയിച്ചത് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പ്പന സോറനും. ഇരുന്നൂറിലേറെ റാലികളിലാണ് ഇരുവരും പങ്കെടുത്തത്.

ജനുവരിയില്‍ ഇഡി കള്ളക്കേസില്‍ കുടുക്കി ഹേമന്ത് സോറനെ ജയിലില്‍ അടച്ചതിന് ശേഷം മാത്രമാണ് കല്‍പ്പന രാഷ്ട്രീയത്തില്‍ സജീവമായത്. ഹേമന്തിന്റെ അഭാവത്തില്‍ ജെഎംഎമ്മിനെ നയിച്ച അവര്‍ വളരെ വേഗം ജനപ്രിയ നേതാവായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഎംഎമ്മിനെ പിടിച്ചുനിര്‍ത്തിയ കല്‍പ്പന ഗാണ്ഡേയ് മണ്ഡലത്തില്‍ ജയിച്ച് എംഎല്‍എയുമായി. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിലെ ജെഎംഎമ്മിന്റെ താരപ്രചാരക കല്‍പ്പനയായിരുന്നു.

ഹേമന്ത് സോറന്റെ സഹോദരഭാര്യ സീതാ സൊറെന്‍, മുന്‍മുഖ്യമന്ത്രി ചമ്പയ് സൊറന്‍ തുടങ്ങിയവര്‍ ബിജെപിയിലേക്ക് കൂറുമാറിയപ്പോള്‍ പാര്‍ടി നേതൃത്വം ഉലഞ്ഞെങ്കിലും സംസ്ഥാനത്താകെ ഓടിയെത്തിയുള്ള പ്രചാരണത്തിലൂടെ കല്‍പ്പന പ്രതിസന്ധിയെ മറികടന്നു. ജാംതാര മണ്ഡലത്തില്‍ സീതാ സൊറെന്റെ തോല്‍വി കൂടി ഉറപ്പാക്കികൊണ്ട് ഷിബു സൊറന്റെ രാഷ്ട്രീയ പിന്‍ഗാമികള്‍ ആരെന്ന ചോദ്യത്തിന് ഹേമന്തും കല്‍പ്പനയും മറുപടി നല്‍കി.

അവിടെ രണ്ട് ഘടകങ്ങളാണ് ”ഇന്ത്യ’ സഖ്യത്തെ സഹായിച്ചത്. ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ ബി ജെ പി നടത്തിയ പ്രചാരണം. അവര്‍ നുഴഞ്ഞുകയറ്റക്കാരാണ് എന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഗോത്രമേഖലകളില്‍ ജെ എം എമ്മും ”ഇന്ത്യ’ സഖ്യവും മികച്ച മുന്നേറ്റം കാഴ്ച വെച്ചു. ദളിതുകളുടെ പിന്തുണ ഉറപ്പാക്കാനും മുന്നണിക്ക് സാധിച്ചു.

ജെ എം എം നേതാവ് ഹേമന്ത് സോറനെ ജയിലിലടച്ച നടപടി
ബി ജെ പിക്കെതിരായ വികാരമാക്കി മാറ്റാന്‍ ”ഇന്ത്യ’ക്ക് സാധിച്ചു. അത് വോട്ടായി മാറി എന്നുറപ്പിക്കാവുന്ന ഫലമാണ് പുറത്തുവന്നത്. മഹാരാഷ്ട്രയില്‍ ”ഇന്ത്യ’ മുന്നണിക്കുണ്ടായ പരാജയം മറയ്ക്കാന്‍ ഝാര്‍ഖണ്ഡ് മതിയാകില്ല. എങ്കില്‍പ്പോലും അതൊരു പ്രതീക്ഷയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top