താനൂര്‍ ഫിഷറീസ് സ്‌കൂളിലെ 3.72 കോടിയുടെ ആധുനിക ഹോസ്റ്റല്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചു

താനൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആധുനിക ഹോസ്റ്റല്‍ ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു. സ്‌കൂളിലെ ഓഡിറ്റോറിയം നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായ വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.ഐ ഷെയ്ക്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ധീന്‍, കിന്‍ഫ്ര ഡയറക്ടര്‍ ഇ.ജയന്‍, താനൂര്‍ ബി.ആര്‍.സിയിലെ കെ.കുഞ്ഞികൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ പി.മായ, എന്‍.ഭാസ്‌ക്കരന്‍, പ്രധാനധ്യാപകന്‍ എന്‍.എം സുനില്‍കുമാര്‍, എം.അനില്‍കുമാര്‍, എ.പി സിദ്ധീഖ്, ജനചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലായിരുന്നു സ്‌കൂള്‍ ഹോസ്റ്റല്‍ നിര്‍മാണം. 3.72 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റലാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. അറബിക്കടലിന്റെ പശ്ചാത്തലത്തില്‍ ആകര്‍ഷകമായ രീതിയില്‍ നിര്‍മിച്ച ഹോസ്റ്റലില്‍ 120 വിദ്യാര്‍ത്ഥികള്‍ക്കാണ് താമസ സൗകര്യം.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ കൂടുതലായി പഠിക്കുന്ന താനൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 10.2 കോടി രൂപയുടെ വികസന പദ്ധതി പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ് 2.5 കോടിയുടെ രണ്ട് നിലയുള്ള പുതിയ കെട്ടിടം, തീരദേശം ഉള്‍പ്പെടെയുള്ള മേഖലകളിലെ കായിക പ്രതിഭകള്‍ക്ക് കളിച്ചുവളരാന്‍ ഗ്യാലറി, ആഭ്യന്തര റോഡ് എന്നിവയടക്കമുള്ള 2.90 കോടി രൂപയുടെ സ്റ്റേഡിയം എന്നിവ സ്‌കൂളില്‍ യാഥാര്‍ത്ഥ്യമാകുകയാണ്. അഞ്ച് ക്ലാസ് മുറികള്‍, നാല് ലാബുകള്‍, ലൈബ്രറി കം റീഡിങ് റൂം, ടോയ്ലറ്റ് സമുച്ചയം, കൗണ്‍സലിങ്, യൂട്ടിലിറ്റി ഏരിയ, റിസപ്ഷന്‍, ആക്റ്റിവിറ്റി റൂം എന്നീ സൗകര്യങ്ങളാണ് സ്‌കൂളിലെ പുതിയ ഇരുനില കെട്ടിടത്തിലുള്ളത്. തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് സ്‌കൂള്‍ വികസന പദ്ധതി പ്രവൃത്തികള്‍ നടപ്പാക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top