കേരളത്തില്‍ ഒരാള്‍ക്ക് മങ്കി പോക്സ് ബാധിച്ചതായി സംശയം; യുഎഇയില്‍ നിന്ന് വന്നയാള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് ബാധിച്ചതായി സംശയിച്ച് ഒരാള്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് സംശയിക്കുന്നത്. ഇയാളില്‍ നിന്ന് ശേഖരിച്ച സാംപിള്‍ പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകുവെന്ന് മന്ത്രി അറിയിച്ചു. യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമില്ലെന്നും മന്ത്രി വിശദീകരിച്ചു. രോഗിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സീനാണ് നിലവില്‍ മങ്കിപോക്‌സിനും നല്‍കുന്നത്. പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്‌സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍, പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

Share news
error: Content is protected !!
Scroll to Top