ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതകം;പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതി ഹമീദിന് വധശിക്ഷ. പത്ത് വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്നതിനോടൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നല്‍കാനും കോടതി ഉത്തരവിട്ടു.

തൊടുപുഴ അഡീഷണല്‍ സ്‌പെഷ്യല്‍ കോടതിയാണ് സ്വത്തിന് വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.

തൊടുപുഴ ചീനിക്കുഴിയില്‍ 2022 മാര്‍ച്ച് 19നായിരുന്നു ആലിയേക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍, ഷീബ, മെഹ്‌റിന്‍, അസ്‌ന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോള്‍ ഒഴിച്ച് ചുട്ട് കൊന്നത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തര്‍ക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം. നിഷ്‌കളങ്കരയാ രണ്ട് പിഞ്ചുകുട്ടികളെ അടക്കം കൊന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ ഈ കേസ് വാദിച്ചിരുന്നത്.

ആരും വന്ന് തീ കെടുത്താതിരിക്കാന്‍ വീട്ടിലെ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടിരുന്നു. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു വീട്ടിലെ വൈദ്യുതി അടക്കം വിച്ഛേദിക്കുകയായിരുന്നു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. വീട് പൂര്‍ണമായും പൂട്ടി ഫൈസലിന്റെ മുറിയുടെ ജനല്‍ തുറന്നായിരുന്നു പെട്രോള്‍ അകത്തേക്ക് ഒഴിച്ചത്. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയല്‍വാസികളെയും ഇയാള്‍ തടയുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഇതൊരു ആത്മഹത്യയാണെന്നായിരുന്നു പ്രതി പറഞ്ഞിരുന്നത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് വരുത്തി തീര്‍ക്കാനും ഹമീദ് ശ്രമിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ മറിക്കടക്കുകയായിരുന്നു. 1200 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top