
കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാതെ സർട്ടിഫിക്കറ്റ് എടുക്കാൻ കഴിയുന്ന വിധം കോവിഡ് പോർട്ടലിൽ മാറ്റം വരുത്തണം എന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. ഹർജിക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും, പൊതു താൽപര്യമല്ല പ്രശസ്തിക്കുള്ള താൽപര്യമാണ് ഹർജിക്കു പിന്നിലെന്നും കോടതി വ്യക്തമാക്കി.
ഹർജി പരിഗണിക്കവെ ഹർജിക്കാരന് ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. നൂറു കോടി ജനങ്ങൾക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരൻ ഉള്ളത്, ഇത്തരം ഹർജികൾ കൊണ്ടുവന്ന് ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. പിഴ ആറുമാസത്തിനുള്ളിൽ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് അടക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.




