പരപ്പനങ്ങാടി : സ്‌കൂള്‍ കുട്ടികള്‍ക്ക് ഹാന്‍സ് കച്ചവടം നടത്തുന്നതിനിടയില്‍ പ്രതി പിടിയില്‍. ഉള്ളണം സ്വദേശി കാട്ടില്‍ പീടിയേക്കല്‍ മുഹമ്മദ് ആസിഫ് (32) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ചിറമംഗലം ഭാഗത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് കച്ചവടം നടത്തുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത സമയം 20 ഓളം പായ്ക്കറ്റ് ഹാന്‍സും പോലീസ് പിടിച്ചെടുത്തു. നിലവില്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ ഹാന്‍സ് കച്ചവടം നടത്തിയതിന് 13 കേസുകള്‍ ഇയാൾക്കെതിരെ നിലവിലുണ്ട്. പ്രതിയുടെ പേരില്‍ തിരൂര്‍ ആര്‍ഡിഒ കോടതിയിലും കേസ് നിലവിലുണ്ട്.
ചോദ്യം ചെയ്യലില്‍ കോയമ്പത്തുരു നിന്നാണ് ഹാന്‍സ് കൊണ്ടുവരുന്നതെന്നും സ്‌കൂള്‍ കുട്ടികള്‍ക്ക് കച്ചവടം നടത്തിയിരുന്നതായും പ്രതി സമ്മതിച്ചു. പായ്ക്കറ്റ് ഒന്നിന് 50 രൂപ നിരക്കിലാണ് പ്രതി ഈടാക്കിയിരുന്നത്.
പരപ്പനങ്ങാടി സിഐ ഹണി കെ.ദാസ്, പോലീസുകാരായ രഞ്ചിത്ത്, മഹേഷ്, ദിവ്യ, സിന്ധുജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിക്ക് കോയമ്പത്തുരൂ നിന്നും ഹാന്‍സ് കൊണ്ടുവന്നു നല്‍കുന്നയാളെ കുറിച്ചും അന്വേഷണം നടന്നു വരുന്നതായി പരപ്പനങ്ങാടി പോലീസ് അറിയിച്ചു.




