ഹജ്ജ് കര്‍മങ്ങള്‍ പുരോഗമിക്കുന്നു; ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍

ഹജ്ജ് കര്‍മങ്ങള്‍ പുരോഗമിക്കുകയാണ്. ഹജ്ജിലെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. അതിന് ശേഷം രാത്രി മുസ്ദലിഫയില്‍ താമസിച്ചു. ഇന്ന് രാവിലെ മിനായിലെ ജംറയില്‍ കല്ലെറിയുന്ന കര്‍മം നടക്കുകയാണ്. മക്കയിലെത്തി പ്രദക്ഷിണം, പ്രയാണം, ബലികര്‍മം തല മുണ്ഡനം എന്നിവ നിര്‍വഹിച്ച ശേഷം തീര്‍ഥാടകര്‍ പെരുന്നാള്‍ ആഘോഷത്തിലേക്കു കടക്കും.

മക്കയില്‍ കഅ്ബക്ക് ചുറ്റും പ്രദക്ഷിണം നടത്തും. സഫ മര്‍വ കുന്നുകള്‍ക്കിടയില്‍ ഓട്ടം പൂര്‍ത്തിയാക്കും. ഇതും കഴിഞ്ഞാല്‍ താമസസ്ഥലമായ മിനായിലേക്ക് എല്ലാ ഹാജിമാരും മടങ്ങും. ശേഷം ചൊവ്വാഴ്ച വരെ എല്ലാ ദിവസവും ജംറയില്‍ കല്ലെറിയുന്ന ചടങ്ങ് നടക്കും. അതുകൂടി കഴിഞ്ഞാല്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാകും.

ത്യാഗ സ്മരണയില്‍ ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നതിന്റെയും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെയും തിരക്കുളിലാണ് പ്രവാസി സമൂഹം.

കേരളത്തില്‍ നാളെയാണു പെരുന്നാള്‍. 42 ഡിഗ്രിയില്‍ ചുട്ടുപൊള്ളിയ വെയിലിനെ അതിജീവിച്ചാണു തീര്‍ഥാടകര്‍ അറഫ സംഗമം പൂര്‍ത്തിയാക്കിയത്. കോവിഡിനു മുന്‍പ് പ്രതിവര്‍ഷം 25 ലക്ഷത്തോളം തീര്‍ഥാടകരാണു ഹജ്ജിനെത്തിയിരുന്നത്. കഴിഞ്ഞ 2 വര്‍ഷവും സൗദിയിലെ ആഭ്യന്തര തീര്‍ഥാടകര്‍ക്കു മാത്രമായിരുന്നു അവസരം.

 

Share news
error: Content is protected !!
Scroll to Top