ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ നവീകരണ പരിശോധനകളുമായി സർക്കാർ മുന്നോട്ടുപോകും: മന്ത്രി വി ശിവൻകുട്ടി

HIGHLIGHTS : Government will move forward with innovative tests in question paper preparation: Minister V Sivankutty

phoenix
careertech

ചോദ്യപ്പേപ്പർ തയ്യാറാക്കൽ സംവിധാനം നവീകരിക്കുന്ന പരിശോധനകളുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ടേം പരീക്ഷകൾക്ക് ചോദ്യപേപ്പർ തയ്യാറാക്കുന്ന പ്രക്രിയ മറ്റു  ആധുനിക സാങ്കേതിക വിദ്യാ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ചിട്ടപ്പെടുത്തുന്നത് ആലോചിക്കും. ഇക്കാര്യങ്ങളുടെയെല്ലാം പ്രായോഗികത തീർച്ചയായും പരിശോധിക്കുമെന്നും പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

ചോദ്യപേപ്പർ ചോർത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. ഈ ക്രൂരത ചെയ്യുന്നവരെ തീർച്ചയായും നിയമത്തിന് മുമ്പിൽ കൊണ്ടു വരും. അക്കാദമിക ധാർമ്മികത പുലർത്താത്തവരെ സമൂഹം തന്നെ തിരിച്ചറിഞ്ഞ്  ജനമധ്യത്തിൽ കൊണ്ടുവരണം. എല്ലാ കാലത്തും പൊതു വിദ്യാഭ്യാസരംഗത്തെ താങ്ങി നിർത്തിയതും പുഷ്ടിപ്പെടുത്തിയതും പൊതുസമൂഹമാണ്. ഈ കാര്യത്തിലും അത് അത്യാവശ്യമാണ്.

sameeksha-malabarinews

കെ.ഇ.ആർ. അദ്ധ്യായം 8 ൽ റൂൾ 11 പ്രകാരം  ആന്തരികമായ എഴുത്തുപരീക്ഷകൾ നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്ന ഉത്തരവാദിത്വം അതത് സ്‌കൂൾ പ്രധാനാധ്യാപകരിൽ നിക്ഷിപ്തമാണ്. ഇത് പ്രകാരം സ്‌കൂൾ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പർ തയ്യാറാക്കിയിരുന്നത്. 1980 കളോടെ സ്വകാര്യ ഏജൻസികൾ ഈ രംഗത്ത് വലിയ തോതിൽ കടന്നുവരികയും അവരുടെ നേതൃത്വത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി വിതരണം ചെയ്യുന്ന തരത്തിലേക്ക് എത്തുകയും ചെയ്തു. ഇത് കച്ചവട രൂപത്തിലേക്ക് മാറി. ഈ പ്രവർത്തനം ഒട്ടേറെ ആക്ഷേപങ്ങൾക്ക് ഇടയാക്കി.  ഈ ഘട്ടത്തിൽതന്നെ അധ്യാപക സംഘടനകളും ചോദ്യപേപ്പർ നിർമാണവും അതിന്റെ വിൽപനയും നടത്തിയിരുന്നു. 1996-97 കളോടെ പല സബ് ജില്ലകളിലും എ.ഇ.ഒ. മാരുടെ നേതൃത്വത്തിൽ സബ് ജില്ലാടിസ്ഥാനത്തിൽ അധ്യാപകരെ പങ്കെടുപ്പിച്ച് ചോദ്യപേപ്പർ നിർമിച്ച് വിതരണം ചെയ്യുന്ന സംവിധാനം നിലവിൽ വന്നു. ഈ ഘട്ടത്തിലെല്ലാം കുട്ടികളിൽ നിന്നാണ് ചോദ്യപേപ്പർ നിർമാണത്തിന് ആവശ്യമായ തുക ശേഖരിച്ചിരുന്നത്.

2007 കഴിഞ്ഞാണ് കേന്ദ്രീകരിച്ച ചോദ്യ നിർമാണത്തിലേക്ക് കടന്നത്. ഈ ഘട്ടത്തിലും ജില്ലാടിസ്ഥാനത്തിലാണ് ചോദ്യ നിർമാണം ഉണ്ടായിരുന്നത്. 2008-09ൽ വിദ്യാഭ്യാസ അവകാശ നിയമം വരുന്ന പശ്ചാത്തലം ഒരുങ്ങിയതോടു കൂടി മൂല്യനിർണയം കുറേക്കൂടി ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായും കുട്ടികളിൽ നിന്ന് പണം പിരിക്കാതെ സൗജന്യമായി നൽകേണ്ടതിനാലും സർവ്വശിക്ഷാ അഭിയാനെ (എസ്.എസ്.എ) ഉപയോഗപ്പെടുത്തിക്കൊണ്ട് കേന്ദ്രീകൃതമായ ചോദ്യനിർമാണവും വിതരണവും ആരംഭിച്ചു. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ട്. പരീക്ഷകളുടെ സ്വഭാവവും രഹസ്യാത്മകതയും ഗുണനിലവാരവും നിലനിർത്തി എങ്ങനെ മുന്നോട്ടു പോകാമെന്ന് ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!