കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഗ്ലാസ്‌ഗോ: ഐക്യരാഷ്ട്രസഭയുടെ 26-ാം കാലാവസ്ഥാ ഉച്ചകോടി സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഞായറാഴ്ച തുടങ്ങും. പാരീസ് കാലാവ്‌സഥാ ഉടമ്പടിയില്‍ പറയുന്ന ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികളുടെ പുരോഗതി വിലയിരുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികളെടുക്കാന്‍ ഉച്ചകോടി രാജ്യങ്ങളെ പ്രതിജ്ഞാബദ്ധരാക്കും.

പാരീസ് ഉടമ്പടിയില്‍ പറയുന്നതരത്തില്‍ താപനില നിയന്ത്രിക്കാനുള്ള വ്യക്തമായ നടപടികള്‍ ഇത്തവണ സ്വീകരിക്കുമെന്നാണ് കരുതുന്നത്. 2050-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ അവസാനിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങള്‍ പ്രതിജ്ഞചെയ്തിട്ടുണ്ട്. കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് ടു ദ യു.എന്‍, ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (സി.ഒ.പി.) 26-ാം സമ്മേളനം കഴിഞ്ഞവര്‍ഷം നടക്കാനിരുന്നതാണ്. ഇത് കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തേക്ക് മാറ്റുകയായിരന്നു.

വിവിധ രാജ്യങ്ങളുടെ നേതാക്കള്‍, മന്ത്രിമാര്‍, കാലാവസ്ഥാവിദഗ്‌ധര്‍, വ്യവസായമേഖല, പൗരസമൂഹം, അന്താരാഷ്ട്രസംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവരാണ് സി.ഒ.പി.യില്‍ പങ്കെടുക്കുന്നത്. ഇതിനായി ലോകമെമ്പാടുനിന്ന് മുപ്പതിനായിരത്തിലേറെ പ്രതിനിധികള്‍ ഗ്ലാസ്‌ഗോയിലെത്തും. കാലാവസ്ഥാ പ്രതിസന്ധി നിയന്ത്രിക്കുന്നതിന് ലോകത്തിനു ലഭിച്ചിരിക്കുന്ന അവസാന സാധ്യതയായാണ് സി.ഒ.പി. 276നെ കണക്കാക്കുന്നത്.

Share news
error: Content is protected !!
Scroll to Top