ഗാസ: ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന പേരില്‍ പലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായില്‍ നടത്തുന്ന കൂട്ടക്കുരുതി തുടരുന്നു. അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ച് ഇന്നലെയും ഇസ്രയില്‍ അതി രൂക്ഷമായ ആക്രമണം തുടര്‍ന്നു. ഇതോടെ ഗാസയില്‍ സ്ത്രീകളും കുട്ടികളുമടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം 425 കഴിഞ്ഞു.
ഞായറാഴ്ച രണ്ടു മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്ങിലും ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇസ്രായില്‍ കരസേനയുടെ പീരങ്കികള്‍ തീതുപ്പിതുടങ്ങി. ഞായറാഴച പുലര്‍ച്ചെയുള്ള ആക്രമണത്തില്‍ ഷെജായിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഇവിടെ 90 പേര്‍ കൊല്ലപ്പെട്ടു എന്നാണ് അനൗദോഗികകണക്ക്.
ആക്രമണം രൂക്ഷമായതോടെ ആയിരക്കണക്കിനാളുകള്‍ പലീസ്തീനില്‍ നിന്ന് പാലയായനം തുടരുകയാണ്. ഗാസയിലെ യുഎന്‍ കേന്ദ്രത്തില്‍ അമ്പതിനായിരത്തിലധികം പേര്‍ അഭയം തേടിയിരിക്കുയാണ്. ഇവര്‍ക്കുള്ള ഭക്ഷണവും വെള്ളവും തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് യുഎന്‍ വ്യക്താവ് അറിയിച്ചു.
ഗാസയിലെ ഹമാസിന്റെ തുരങ്കശൃംഖലകള്‍ തകര്‍ക്കുകയാണ് ഇസ്രായില്‍ ലക്ഷ്യമിടുന്നത്.
ഇസ്രായിലുമായി യുഎന്നിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സും ഖത്തറും ഈജിപ്തും നടത്തിയ നയതന്ത്രചര്‍ച്ചകളൊന്നും ഫലം കണ്ടിട്ടില്ല. എന്തു തന്നെയായാലും വെടിനിര്‍ത്തല്‍ അസാധ്യമാണെന്നാണ് പ്രസിഡന്റ് നെതന്യാഹുവിന്റെ നിലപാട്.




