ഇന്ധനവില ഇന്നും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.

കൊച്ചി പെട്രോള്‍ ലിറ്ററിന് 95.66 രൂപയും ഡീസലിന് 91.13 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.54 രൂപയും ഡീസലിന് 92.90 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസല്‍ 91.31 രൂപയുമാണ് ഇന്നത്തെ വില.

രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. കോവിഡും ലോക്ക്ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ വീണ്ടും വില വര്‍ധിക്കുകയായിരുന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ക്രൂഡ് ഓയിലിന് വില കൂടിയപ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചിരുന്നില്ല.

പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്ത് രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്ത് കുറയുകയും വേണം.

പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണ് ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ റീട്ടെയ്ല്‍ വില.

 

 

Share news
error: Content is protected !!
Scroll to Top