അന്താരാഷ്ട്ര വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു; ഇന്ധന വിലയിലേക്ക് ഉറ്റുനോക്കി രാജ്യം

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഇടിയുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില ഇടിയുന്നത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ മാര്‍ക്കറ്റില്‍ ബാരലിന് 0.11 ശതമാനം ഇടിഞ്ഞ് 65 ഡോളറോളമെത്തി. ഇത് വരും ദിവസങ്ങളില്‍ 62 ഡോളര്‍ വരെ എത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രെന്റ് മാര്‍ക്കറ്റില്‍ ക്രൂഡ് നിരക്ക് 0.17 ശതമാനം ഇടിഞ്ഞ് വ്യഴാഴ്ച മുതല്‍ 69 ഡോളറിനെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. ബാരലിന് 74 ഡോളറിന് മുകളില്‍ വരെയെത്തിയതിന് ശേഷമാണ് ഇടിവ്.

കൊവിഡ് യുകെ വകഭേദമുണ്ടാക്കിയ പ്രതിസന്ധിക്ക് പുറമെ ഓഗസ്റ്റ് മുതല്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒപെക് പ്ലസ് കരാറും ജൂലൈ മാസത്തിലെ ഡിമാന്‍ഡ് കുറയ്ക്കുന്നതാണ് വില ഇടിയുന്നതിന് കാരണമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2021 ഓ?ഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ പ്രതിദിനം നാല് ലക്ഷം ബാരല്‍ അധികം ഉല്‍പ്പാദിപ്പിക്കാനാണ് ഒപെക് പ്ലസ് കരാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ അന്താരാഷ്ട്ര തലത്തില്‍ ഡോളറിന്റെ മൂല്യം ഉയരുന്നതും വില ഇടിവിന് കാരണമായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സീനിയര്‍ അനലിസ്റ്റ് (കമ്മോഡിറ്റീസ്) തപന്‍ പട്ടേല്‍ മണി കണ്‍ട്രോളിനോട് പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ വില ഇടിയുന്ന സാഹചര്യം കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാകുമെന്നാണ് വിദഗ്ദര്‍ നിരീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിക്ക് മേലും വില കുറയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ഒമ്പത് തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ദ്ധിച്ചത്.

 

Share news
error: Content is protected !!
Scroll to Top