അഞ്ച് ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാലുപേര്‍ പിടിയില്‍

എറണാകുളം: പട്ടിമറ്റത്ത് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാലുപേര്‍ പിടിയില്‍. നിലമ്പൂരില്‍ നിന്ന് കിട്ടിയ ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപക്ക് മറ്റൊരു സംഘത്തിന് വില്‍ക്കാനായിരുന്നു ശ്രമം. വീട് വളഞ്ഞാണ് പ്രതികളെ വനം വകുപ്പ് പിടികൂടിയത്. പട്ടിമറ്റം സ്വദേശികളായ അഖില്‍ മോഹന്‍, അനീഷ് ആലപ്പുഴ സ്വദേശി ശ്യാംലാല്‍, മാവേലിക്കര സ്വദേശി അനീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥര്‍, പെരുമ്പാവൂര്‍ ഫ്‌ലയിങ് സ്‌ക്വാഡ്, മേക്കപ്പാല ഫോറസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലാണ് നാലുപേരും കുടുങ്ങിയത്. പിടിയിലായ അനീഷിന്റെ തറവാട് വീട്ടില്‍ വെച്ച് ആലപ്പുഴ സ്വദേശികള്‍ക്ക് ആനക്കൊമ്പ് കൈമാറാനായിരുന്നു നീക്കം. അഖില്‍ മോഹന്റെ കൈവശമായിരുന്നു ആനക്കൊമ്പ്.

ഏറെ അന്വേഷിച്ചാണ് ആലപ്പുഴയില്‍ നിന്ന് ഇടപാടുകാരെ കണ്ടെത്തിയത്.
അഞ്ച് ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. കൊമ്പ് വാങ്ങാന്‍ ആലപ്പുഴയില്‍ നിന്ന് കാറിലാണ് ശ്യാംലാലും അനീഷും എത്തിയത്. ആനക്കൊമ്പ് പുറത്തെടുത്ത് ഇടപാട് സംസാരിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട് വളയുകയായിരുന്നു. ഇടപാടുകാരെത്തിയ കാറും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഒരു മാസം മുമ്പ് നിലമ്പൂരില്‍ നിന്നാണ് കൊമ്പ് ലഭിച്ചതെന്നാണ് അഖിലിന്റെ മൊഴി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top