തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള പൊതുജലാശയങ്ങളില്‍ മത്സ്യകൃഷി തുടങ്ങും

മലപ്പുറം: ജില്ലയില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള പൊതു ജലാശയങ്ങളില്‍ മത്സ്യകൃഷി ആരംഭിക്കാന്‍ തീരുമാനിച്ചു. ഉള്‍നാടന്‍ മത്സ്യബന്ധനം/ മത്സ്യകൃഷി സംബന്ധിച്ച് ജില്ലാ മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടാണ് മത്സ്യകൃഷി, വിത്തുല്പാദനം, വിപണനം, ഉള്‍നാടന്‍ മത്സ്യബന്ധനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഫിഷറിസ് വകുപ്പ് മുഖേന ജില്ലാ കലക്ടര്‍ അനുവദിക്കുന്ന പാസുകള്‍ ഉപയോഗിക്കാനും യോഗം തീരുമാനിച്ചു.

മത്സ്യകൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് മലപ്പുറം, പരപ്പനങ്ങാടി, വെട്ടം, പൊന്നാനി ജനകീയ മത്സ്യകൃഷി യൂനിറ്റ് ഓഫീസര്‍മാരെ പ്രാദേശിക തലത്തില്‍ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാല്‍ ഉമ്മര്‍ അറക്കല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top