സംസ്ഥാനത്ത് കുടുംബ ബജറ്റ് സര്‍വേക്ക് തുടക്കമാകുന്നു

കേരളത്തിലെ കാര്‍ഷിക-വ്യാവസായിക തൊഴിലാളികളുടെ മിനിമം വേതനത്തിലെ ക്ഷാമബത്ത നിശ്ചയിക്കുന്നതിനുള്ള ഉപഭോക്തൃ വിലസൂചിക പരിഷ്‌കരിക്കുന്നതിനായി കുടുംബ ബജറ്റ് സര്‍വേക്ക് സംസ്ഥാനത്ത് തുടക്കമാകുന്നു. ജനങ്ങളുടെ ജീവിതരീതിയിലും ഉപഭോഗശീലങ്ങളിലും വന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കാരണം നിലവിലെ 2011-12 വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള സൂചിക പുതുക്കണമെന്നുള്ള തൊഴിലാളികളുടെയും മിനിമം വേജസ് ഉപദേശക സമിതിയുടെയും ദീര്‍ഘനാളത്തെ ആവശ്യത്തെ തുടര്‍ന്നാണ് ഈ പുതിയ സര്‍വേ.

2025-26 അടിസ്ഥാന വര്‍ഷമാക്കി സര്‍വേ നടത്താന്‍ തൊഴില്‍ വകുപ്പ്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനോട് നിര്‍ദേശിക്കുകയും നടത്തിപ്പിനായി 1,13,90,000/ (ഒരു കോടി പതിമൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപ) തൊഴില്‍ വകുപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 17 കേന്ദ്രങ്ങളിലായി, മിനിമം വേതന നിയമം ബാധകമായ 7920 തൊഴിലാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സര്‍വേയാണിത്. സര്‍വേയുടെ നിയന്ത്രണത്തിനായി തൊഴിലാളി, തൊഴിലുടമ, ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി 21 അംഗ സംസ്ഥാനതല കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് റിവിഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിവരശേഖരണത്തിനായി 22 എന്യൂമറേറ്റര്‍മാരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുകയും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശീലനം നേടുകയും ചെയ്തു. സര്‍വേയുടെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഈ മാസം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

കുടുംബ ബജറ്റ് സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 16 ഉച്ചയ്ക്ക് 12 മണിക്ക് തൈക്കാട് പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസില്‍ നടക്കും. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിക്കും. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് റിവിഷന്‍ കമ്മിറ്റി അംഗങ്ങള്‍, സര്‍വേ എന്യൂമറേറ്റര്‍മാര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 120 ഓളം പേര്‍ ചടങ്ങില്‍ സംബന്ധിക്കും. സംസ്ഥാനത്ത് ഇതുവരെ 4 കുടുംബ ബജറ്റ് സര്‍വ്വേകളാണ് നടന്നിട്ടുള്ളത്. 1939, 1970, 1998-99, 2011-12 എന്നിവയായിരുന്നു മുന്‍ സര്‍വേകളുടെ അടിസ്ഥാന വര്‍ഷങ്ങള്‍.

 

Share news
error: Content is protected !!
Scroll to Top