Section

malabari-logo-mobile

മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാന്‍ അതിവിപുല പ്രചാരണം വേണം: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

HIGHLIGHTS : Extensive campaign is needed to eradicate drug proliferation: Minister MV Govindan

സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാന്‍ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. സംസ്ഥാനത്തെ സ്‌കൂള്‍, കോളജ്, പ്രൊഫഷണല്‍ കോളജ് എന്നിവിടങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളിലും ബോധവ്തകരണം എത്തണം. മയക്കുമരുന്നിന് അടിമപ്പെട്ട ഒരാള്‍ പോലും കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നതാകണം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ലോകമാകെ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്നു ലോബിക്കെതിരേ നടക്കുന്ന സമരങ്ങള്‍ക്കു കേരളത്തിന്റെ ഐക്യദാര്‍ഢ്യമായി ഈ അതിവിപുല ബോധവത്കരണം മാറണമെന്നു മന്ത്രി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്ന തെറ്റായ ധാരണ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയാണ് ഇവയുടെ വിപണനം നടക്കുന്നത്. ഈ പ്രചാരവേലയില്‍ കുട്ടികളും യുവജനങ്ങളും വീണുപോകുകയാണ്. ചിന്താശേഷി നഷ്ടപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുന്നതാണ് ഈ പ്രചാരവേല. വലിയ വ്യാപ്തിയില്‍ നടക്കുന്ന ഈ പ്രചാരണത്തെ മറികടക്കാന്‍ ഇപ്പോള്‍ നടക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയാത്ത സാഹചര്യമാണുള്ളത്. ഇതു മുന്‍നിര്‍ത്തിയാണു സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും കോളജുകളിലും പ്രൊഫഷണല്‍ കോളജുകളിലും വിപുലമായ രീതിയില്‍ പ്രചാരണം നടത്താനുള്ള തീരുമാനം.

sameeksha-malabarinews

എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍, യുവജന സംഘടനകള്‍ തുടങ്ങിയവരെ ഇതിനായി ഉപയോഗപ്പെടുത്തണം. വിദ്യാര്‍ഥികളെ വിവിധ തലങ്ങളില്‍ ഏകോപിപ്പിച്ച് ബോധവ്തകരണത്തിലൂടെ മദ്യത്തിനും മയക്കുമരുന്നിനെതിരായി ഇടപെടല്‍ നടത്താനായാല്‍ ഒന്നോ രണ്ടോ വര്‍ഷംകൊണ്ടു ലക്ഷ്യപ്രാപ്തി നേടാനാകുമെന്നും മന്ത്രി പറഞ്ഞു.

മയക്കുമരുന്നു വില്‍പ്പന നടത്തുന്ന തടയാന്‍ സ്‌കൂള്‍ അധികൃതരും രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ശക്തമായ ബോധവത്കരണം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിയുടെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച അവബോധം നല്‍കുന്നതിനു വിമുക്തി മിഷന്‍ അധ്യാപകര്‍ക്കായി തയാറാക്കിയ കരുതല്‍ എന്ന കൈപ്പുസ്തകം മന്ത്രി ആന്റണി രാജുവിനു നല്‍കിയും വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ കവചം എന്ന കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിനു നല്‍കിയും മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു. വിമുക്തി മിഷന്‍ സംസ്ഥാനതലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ പാളയം രാജന്‍, എക്‌സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, അഡിഷണല്‍ എക്‌സൈസ് കമ്മിഷണര്‍ ഇ.എന്‍. സുരേഷ്, വിമുക്തി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡി. രാജീവ്, എക്‌സൈസ് വിജിലന്‍സ് സൂപ്രണ്ട് ഓഫ് പൊലീസ് കെ. മുഹമ്മദ് ഷാഫി, ദക്ഷിണമേഖലാ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ എ.ആര്‍. സുല്‍ഫിക്കര്‍, അവെയര്‍നസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആര്‍. ഗോപകുമാര്‍, എന്‍.എസ്.എസ്. സ്റ്റേറ്റ് ഓഫിസര്‍ ഡോ. ആര്‍.എന്‍. അന്‍സര്‍, കെ. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!