തുര്‍ക്കിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; 9 പേര്‍ കൊല്ലപ്പെട്ടു

ഇസ്തംബുള്‍: തുര്‍ക്കിയിലെ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി നടത്തിയ വെടിവയ്പില്‍ 9പേര്‍ കൊല്ലപ്പെട്ടു. എട്ട് വിദ്യാര്‍ഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. തെക്കന്‍ തുര്‍ക്കിയിലെ അയ്‌സര്‍ കാലിക് സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സഹപാഠികൾക്ക് നേരെ വെടിയുതിർത്ത ശേഷം 13-കാരനായ അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. 13 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

പരിക്കേറ്റവരില്‍ ആറുപേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പിതാവിന്റെ ഉടമസ്ഥതയിലുള്ള തോക്കുപയോഗിച്ചായിരുന്നു വിദ്യാര്‍ഥിയുടെ ആക്രമണം. ബാഗില്‍ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസ്മുറികളിലേക്ക് കയറിയ ശേഷം തുരുതുരെ നിറയൊഴിക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് അക്രമിയുടെ പിതാവ് ഉഗുർ മെർസിൻലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളുകളിലുണ്ടാകുന്ന സുരക്ഷാ വീഴ്ചയിൽ പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ആശങ്ക രേഖപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top