കുവൈറ്റില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ അത്യാധുനിക സാങ്കേതികവിദ്യയുള്ള വാഹനങ്ങളില്‍ മാത്രം

ഇനി മുതല്‍ കുവൈറ്റില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടി വാഹങ്ങളിലായിരിക്കും നടത്തുക. ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഫഹദ് അല്‍ ഈസയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലെ ടെസ്റ്റ് സെന്ററുകളില്‍ ഈ പുതിയ സംവിധാനം നടപ്പിലാക്കിയതായും അദ്ദേഹം അറിയിച്ചു.

ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറകള്‍ വഴി വാഹനത്തിനുള്ളിലെയും പുറത്തെയും എല്ലാ ചലനങ്ങളും അവര്‍ ഇരിക്കുന്ന സ്ഥലത്തുവെച്ചുതന്നെ നിരീക്ഷിക്കാന്‍ സാധിക്കും. വാഹനമോടിക്കുന്ന ഉദ്യോഗാര്‍ത്ഥിയുടെയും വാഹത്തിന്റെയും ഓരോ നീക്കവും അതേ സമയം രേഖപ്പെടുത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥിയുമായി ആശയവിനിമയത്തിനായി വാഹനത്തിനുള്ളില്‍ വാക്കി ടോക്കി സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിയമം അനുസരിച്ച് ഡ്രൈവിങ്ങ് ടെസ്റ്റിനിടെ പിഴവുകള്‍ സംഭവിക്കുമ്പോള്‍ അവയും സിസ്റ്റം രേഖപ്പെടുത്തും.

കനത്ത ചൂട്, പൊടിക്കാറ്റ് പോലുള്ള പ്രകൃതിപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.ടെസ്റ്റിനായി പുതിയ വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

കൂടാതെ ഡ്രൈവിങ്ങ് സ്‌കൂള്‍ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് ഇനി ടെസ്റ്റ് സെന്ററുകളില്‍ പ്രവേശനമുണ്ടായിരിക്കുകയില്ല. അവ പരിശീലനത്തിനായി മാത്രമേ ഉപയോഗിക്കാനാകൂ.ടെസ്റ്റ് വാഹനങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതിന് സൂപ്പര്‍ സര്‍വീസ് എന്ന കമ്പനിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top