താല്‍ക്കാലികമായി അടച്ച മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയവയുടെ ഫീസുകള്‍ക്ക് കിഴിവ് നല്‍കും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രാദേശിക സര്‍ക്കാരുകളുടെയും വികസന അതോറിറ്റികളുടെയും അധീനതയിലുള്ള, അടച്ചിടാന്‍ നിര്‍ബന്ധിതമായ മാര്‍ക്കറ്റുകള്‍, ഗേറ്റുകള്‍, ജംഗാറുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ ഫീസില്‍, കാലയളവിന് ആനുപാതികമായി കുറവുവരുത്തുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളും വികസന അതോറിറ്റികളും ലേല പ്രക്രിയയിലൂടെ വിട്ടുനല്‍കിയതും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ താല്‍ക്കാലികമായ അടച്ചിട്ടവയ്ക്കാണ് ഗേറ്റ് ഫീസ്, മാര്‍ക്കറ്റ് ഫീസ്, ജംഗാര്‍ ഫീസ്, ബസ് സ്റ്റാന്‍ഡ് ഫീസ്, തോണി കടത്ത് ഫീസ് തുടങ്ങിയവയില്‍ അടച്ചിട്ട കാലയളവിന് ആനുപാതികമായി കിഴിവ് നല്‍കുന്നത്. 1998ലെ കേരള പഞ്ചായത്ത് രാജ് ചട്ടത്തിലെ കരാറുകാര്‍ക്കും പാട്ടക്കാര്‍ക്കും കിഴിവ് അനുവദിക്കല്‍ വ്യവസ്ഥ പ്രകാരവും 98ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ പാട്ടക്കാര്‍ക്കും ലൈസന്‍സികള്‍ക്കും കരാറുകാര്‍ക്കും കിസ്തിളവ് അനുവദിക്കല്‍ വ്യവസ്ഥ പ്രകാരവുമാണ് ഇളവ് അനുവദിക്കുന്നതെന്നും അതിനായി ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എല്ലാവിഭാഗം ജനങ്ങളുടെയും ആകുലതകള്‍ തുടച്ചുമാറ്റാന്‍ പരിശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top