
ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ രണ്ട് ട്രെയിൻ അപകടങ്ങളിലായി അഞ്ചു പേർ മരിച്ചു. പച്ച്‌ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു. മരിച്ചയാളെ കാണാൻ ട്രെയിനിൽ നിന്നും ഇറങ്ങിയ നാല് യാത്രക്കാരെ എതിരെ വന്ന മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു.
ബുധനാഴ്‌ച വൈകുന്നേരമാണ് സംഭവം.കൽക്ക എക്സസ്പ്രസ് തട്ടിയാണ് ആദ്യ മരണം ഉണ്ടായത്. തുടർന്ന് ട്രെയിൻ ഇവിടെ പിടിച്ചിട്ടതോടെ പാളത്തിലേക്ക് ഇറങ്ങിയ യാത്രക്കാരെ എതിർ ദിശയിൽ വന്ന പുരുഷോത്തം എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ജനറൽ കോച്ചുകളിൽ നിന്ന് യാത്രക്കാർ ഇറങ്ങി ട്രാക്കിൽ നിന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ശശികാന്ത് ത്രിപാഠി പറഞ്ഞു.
ബിഹാറിലെ സിവാൻ സ്വദേശി ബലിറാം ഭഗത്, മിർസാപൂരിലെ നീബി സ്വദേശി സുനിൽ കുമാർ, ഫിറോസാബാദിലെ ഖൈർഗഡ് സ്വദേശി ആകാശ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




