വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നല്‍കിയില്ല; ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇലോണ്‍ മസ്‌ക്

ലോകപ്രശസ്ത സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഉപേക്ഷിച്ചു. വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ത്ഥ കണക്കുകള്‍ നല്‍കിയില്ലെങ്കില്‍ ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്നും പിന്മാറുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പരാമര്‍ശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് ട്വിറ്ററിന് നല്‍കിയിരുന്നു. ഈ കാരണം തന്നെയാണ് ഇപ്പോള്‍ കരാറില്‍ നിന്നും പിന്മാറാനും മസ്‌ക് എടുത്ത് പറയുന്നത്. ഏകപക്ഷീയമായി കരാറില്‍ നിന്നും പിന്മാറിയ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.

പ്രതിദിനം 1 ദശലക്ഷം സ്പാം അക്കൗണ്ടുകള്‍ തടയുന്നുണ്ടെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകള്‍ മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടു. സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍, കരാറില്‍ നിന്ന് താന്‍ പുറത്തുപോകുമെന്ന് കഴിഞ്ഞ മാസമാണ് മസ്‌ക് പ്രസ്താവിച്ചത്.

കഴിഞ്ഞ ഏപ്രിലില്‍ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററില്‍ സമൂലമായ ഉടച്ചുവാര്‍ക്കല്‍ നടത്തുമെന്ന് പിന്നീട് മസ്‌ക് പറഞ്ഞിരുന്നു. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ ഇലോണ്‍ മസ്‌കും കമ്പനിയും തമ്മില്‍ ധാരണയായിരുന്നു. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് ട്വിറ്ററിന് വളരെ അധികം സമ്മര്‍ദമുണ്ടായിരുന്നു.

ട്വിറ്ററില്‍ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരില്‍ ഒരാളാണ് ഇലോണ്‍ മസ്‌ക്. 80 ദശലക്ഷത്തിലധികം ഫോളോവേര്‍സാണ് ട്വിറ്ററില്‍ അദ്ദേഹത്തിനുള്ളത്.

 

Share news
error: Content is protected !!
Scroll to Top