കാലുകള്‍കൊണ്ട് എഴുതി നേടിയ എ പ്ലസ്

തേഞ്ഞിപ്പലം: കൈകളില്ലെന്ന പരിമിതിയെ തോല്‍പിച്ച് കാലുകള്‍ക്കൊണ്ട് വിജയം വരിച്ച ദേവികയുടെ ഈ വിജയത്തിന് ഇരട്ടി മധുരം. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയിലാണ് ഇരുകൈകളുമില്ലാച്ച ഈ മിടുക്കി എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കിയിരിക്കുന്നത്.
ഒലിപ്രംകടവ് ചോയിമഠത്തില്‍ പാതിരാട്ട് സജീവന്റെയും സുചിത്രയുടെയും മകളാണ് ദേവിക. ജന്മനാകൈകളില്ലാത്ത ദേവി ജീവിതത്തില്‍ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ കാലുകള്‍കൊണ്ട് എഴുതാനും വരയ്ക്കാനും അവള്‍ ശീലിച്ചു. വള്ളിക്കുന്ന് സിബിഎച്ച്എസ്എസിലെ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിയാണ് ദേവിക.

ഒന്നുമുതല്‍ ഏഴാം ക്ലാസുവരെ അത്താണിക്കല്‍ നേറ്റീവ് യുപി സ്‌കൂളിലാണ് പഠിച്ചത്. ഏത് കാര്യങ്ങള്‍ക്കും അവള്‍ക്ക് കരുത്തായി രക്ഷിതാക്കള്‍ എല്ലായിപ്പോഴും ഒപ്പമുണ്ട്.
അച്ഛന്‍ സജീവിന്റെ മാതാവിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ദേവിക മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുക എന്നത്. എന്നാല്‍ ദേവികയുടെ വിജയം കാണാന്‍ നില്‍ക്കാതെ റിസള്‍ട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച രാവിലെ അവര്‍ മരണമടഞ്ഞത് ഏറെ വേദനയായി.

തന്റെ കാലുള്‍ ഉപയോഗിച്ച് ദേവിക വരച്ച ചിത്രങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ചിത്രരചനയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ദേവികയുടെ ചിത്രപ്രദര്‍ശനം കോഴിക്കോട് ആര്‍ട് ഗാലറിയില്‍ കഴിഞ്ഞവര്‍ഷം നടത്തിയിരുന്നു.
അച്ഛന്‍ സജീവന്‍ തേഞ്ഞിലം സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ്. സഹോദരന്‍ ഗൗതം മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പത്താം തരം വരെ പഠിച്ച സ്‌കൂളില്‍ തന്നെ പ്ലസ് ടുവിനും തുടര്‍ന്ന് പഠിക്കാനാണ് ദേവികയ്ക്ക് ആഗ്രഹം.

Share news
error: Content is protected !!
Scroll to Top