ഗായകന്‍ കെ കെയുടെ മരണം; അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലിസ് കേസെടുത്തു

കൊല്‍ക്കത്ത: ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53) ന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു. കൊല്‍ക്കത്ത ന്യൂമാര്‍ക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ട്. കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ദില്ലിയില്‍ പൊതുദര്‍ശനത്തിന് ശേഷമാകും സംസ്‌കാരം. നഗരത്തിലെ ഒരു സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ, ഹോട്ടലില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നെന്നും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

കൊല്‍ക്കത്ത നസറുള്‍ മഞ്ചിലെ വിവേകാനന്ദ കോളേജില്‍ ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ കെ കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. പ്രായഭേദമില്ലാതെ എല്ലാവരുടെയും വികാരങ്ങളെ പാടിയുണര്‍ത്തിയ കെ കെ എന്നും ഓര്‍മ്മകളില്‍ ജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

Share news
error: Content is protected !!
Scroll to Top