അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കാരനെ രക്ഷപ്പെടുത്തി ക്രിക്കറ്റര്‍ മുഹമ്മദ് ഷമി

ലോകകപ്പിലെ സൂപ്പര്‍ പ്രകടനത്തിന് ശേഷം വിനോദ യാത്രകളുടെയും മറ്റും തിരക്കിലാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. 24 വിക്കറ്റുമായി ലോകകപ്പിലെ ആദ്യ വിക്കറ്റ് വേട്ടക്കാരന്‍. ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് അദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കാര്യമാണ്.

ഉത്തരാഖണ്ഡിലെ തടാകങ്ങളുടെ നഗരമായ നൈനിറ്റാളിലേക്കുള്ള യാത്രയ്ക്കിടെ ഒരു കാര്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചതിന്റെ ക്രെഡിറ്റാണ് ഷമി ഇപ്പോള്‍ നേടിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ സന്തോഷം പങ്കുവെച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. . നൈനിറ്റാളിലേക്കുള്ള യാത്രയ്ക്കിടെ ഷമിയുടെ കാറിന് മുന്നിലെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. വളവ് തിരിയുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഷമിയും മറ്റ് യാത്രക്കാരും കാറില്‍ നിന്ന് ഇറങ്ങി മറിഞ്ഞ കാര്‍ യാത്രക്കാരനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

മറിഞ്ഞ കാറിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ഷമി സോഷ്യല്‍ മീഡിയയില്‍ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘അവന്‍ വളരെ ഭാഗ്യവാനാണ്, ദൈവം അവന് രണ്ടാം ജീവിതം നല്‍കി. നൈനിറ്റാളിന് സമീപം ഞാന്‍ സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ വന്ന അദ്ദേഹത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് വീണു. ഞങ്ങള്‍ അവനെ സുരക്ഷിതമായി പുറത്തെത്തിച്ചു’- താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വളരെ സാധാരണ കുടുംബത്തില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ബൗളര്‍മാരിലൊരാളായി വളര്‍ന്ന താരമാണ് ഷമി. താരം പങ്കുവെച്ച പോസ്റ്റ് വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഷമി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളൊന്നും കളിക്കുന്നില്ല.

Share news
error: Content is protected !!
Scroll to Top