ചെന്നൈ രാജസ്ഥാന്‍ ടീമുകളെ ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കരുത്; സുപ്രിം കോടതി

ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേട് ഉണ്ടാക്കിയ ഒത്തുകളി വാതുവെപ്പ് വിവാദങ്ങളില്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ഏഴാം പതിപ്പില്‍ കളിക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി.

ഇന്ത്യന്‍ സിമന്റ്‌സിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മേധാവിയായ എന്‍ ശ്രീനിവാസനോട് ബിസിസിഐ അദ്ധ്യക്ഷസ്ഥാനത്തു നിന്നും മാറി നില്‍ക്കാനും കോടതി പറഞ്ഞു. ചെന്നൈ ടീമിന്റെ ഉടമസ്ഥരായ ഇന്ത്യന്‍ സിമന്റ്‌സുമായി ബന്ധമുള്ളവരെയും ബിസിസിഐ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താനും കോടതി ആവശ്യപ്പെട്ടു. വാതുവെപ്പ് കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ ശ്രീനിവാസനെ മാറ്റി നിര്‍ത്താനാണ് നിര്‍ദ്ദേശം.

കേസിന്റെ അന്തിമ വിധി വരുന്നത് വരെ ശ്രീനിവാസന് പകരമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ട് വെച്ചു. ശുപാര്‍ശകളില്‍ ബിസിസിഐ നാളെ തന്നെ മറുപടി നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം അനേ്വഷണം അവസാനിക്കുന്നത് വരെ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ശ്രീനിവാസന്‍ കോടതിക്ക് മുമ്പാകെ വ്യക്തമാക്കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top