കൈവെട്ട് കേസ്: 13 പ്രതികള്‍ കുറ്റക്കാര്‍

josephകൊച്ചി: പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടി മാറ്റിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാര്‍. 18 പേരെ കോടതി വെറുതെ വിട്ടു. ഇവര്‍ക്കുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും. കൊച്ചി എന്‍ ഐ എ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ 31 പേരുടെ വിചാരണയാണു പൂര്‍ത്തിയായിരിക്കുന്നത്.

2010 ജൂലൈ നാലിനാണു കേസിനാസ്പദമായ സംഭവം. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിനെ തടഞ്ഞു നിര്‍ത്തി അക്രമികള്‍ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ മതനിന്ദയക്ക് ഇടയാക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ആദ്യം ലോക്കല്‍ പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് എന്‍ ഐ എക്ക് കൈമാറി. എന്‍ ഐ എ കുറ്റപത്രത്തില്‍ 37 പ്രതികളുണ്ടെങ്കിലും ആറുപേര്‍ ഇപ്പോഴും ഒളിവിലാണ്. അധ്യാപകന്റെ കൈവെട്ടിയ മാറ്റിയ അശമന്നൂര്‍ നൂലേലിക്കര മുടശേഖരി വീട്ടില്‍ സവാദ്, ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹിയുമായിരുന്ന എം കെ നാസര്‍ അടക്കമുള്ള പ്രതികളാണ് ഇപ്പോഴും ഒളിവിലുളളത്.

ഭീകരവാദപ്രവര്‍ത്തനം, ആളുകളെ സംഘടിപ്പിക്കല്‍, ഗൂഡാലോചന, വധശ്രമം, അന്യായമായ സംഘം ചേരല്‍, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

Share news
error: Content is protected !!
Scroll to Top