വള്ളിക്കുന്നില്‍ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ ദമ്പതികള്‍ അറസ്റ്റലായി. വള്ളിക്കുന്ന് , കടലുണ്ടി നഗരം കിഴക്കന്റപുരക്കല്‍ വീട്ടില്‍ നസീര്‍ അഹമ്മദ് (45), നസീര്‍ അഹമ്മദിന്റെ ഭാര്യ അസ്മ (40) എന്നിവരാണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.

. സഹകരണ ബാങ്കുകളുടെവള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളില്‍ 2021 മെയ് മാസം മുതല്‍ 2022 ഫെബ്രുവരി മാസം വരെ 31 തവണകളായി വ്യാജ സ്വര്‍ണം പണയം വച്ച് 50 ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവില്‍ ഉള്ള ഫ്‌ലാറ്റില്‍ നിന്നുമാണ് പരപ്പനങ്ങാടി സിഐ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ തൊടുപുഴ സ്വദേശിയായ ഒരാള്‍ ആണ് വ്യാജ സ്വര്‍ണ്ണം പണയം വയ്ക്കാന്‍ നല്‍കിയത് എന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഒരു ഗ്രാം വ്യാജ സ്വര്‍ണ്ണത്തിന് 500 രൂപ നിരക്കില്‍ മൂന്നാം പ്രതിക്ക് 1 ഉം 2ഉം നല്‍കിയാണ് പണയം വയ്ക്കാനായി വ്യാജ സ്വര്‍ണ്ണം വാങ്ങിയിരുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വ്യാജ സ്വര്‍ണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. നിലവില്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് 7 വര്‍ഷം വരെ തടവ് ലഭിക്കുന്നതാണ്. പ്രതികള്‍ പണയം വച്ച വ്യാജ സ്വര്‍ണ്ണം അന്വേഷണത്തിന്റെ തെളിവിലേക്കായി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഇവ പരിശോധയ്ക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

സിഐ ഹണി കെ ദാസിന് പുറമെ പരപ്പനങ്ങാടി എസ്‌ഐ പ്രദീപ് കുമാര്‍, സുരേഷ് കുമാര്‍ എം വി, പോലീസുകാരായ ആല്‍ബിന്‍ , അഭിമന്യു, സബറുദ്ദീന്‍, ജിനേഷ്, വിപിന്‍ , സമ്മാസ് , പ്രീത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലേക്കും പാലക്കാട് വനിതാ ജയിലിലേക്കും റിമാന്റ് ചെയ്തു.

 

 

 

Share news
error: Content is protected !!
Scroll to Top