കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് പുതുവത്സര വിപണി 23 മുതല്‍

കൊച്ചി : സഹകരണവകുപ്പിന്റെ കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്– -പുതുവത്സര വിപണി തിങ്കളാഴ്ച ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു. പൊതുമാര്‍ക്കറ്റിനേക്കാള്‍ 40 ശതമാനം വിലക്കുറവില്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ വില്‍ക്കുന്ന 13 ഇനങ്ങളോടൊപ്പം പൊതുമാര്‍ക്കറ്റിനേക്കാള്‍ 10 മുതല്‍ 35 ശതമാനംവരെ വിലക്കുറവില്‍ മറ്റു നിത്യോപയോഗ സാധനങ്ങളും വില്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി ഒന്നുവരെ നടക്കുന്ന വിപണിയുടെ സംസ്ഥാന ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ ഏറ്റുമാനൂരില്‍ നിര്‍വഹിച്ചു. കോട്ടയത്തെ സംസ്ഥാനതല വിപണിയില്‍ ദിവസം 500 ഉപഭോക്താക്കള്‍ക്കും 14 ജില്ലാ കേന്ദ്രങ്ങളില്‍ 300 ഉപഭോക്താക്കള്‍ക്കുവീതവും 156 ത്രിവേണിസ്റ്റോര്‍ മുഖേന 75 ഉപഭോക്താക്കള്‍ക്കുവീതവും സബ്ഡിസി സാധനങ്ങള്‍ വിതരണം ചെയ്യും.

ക്രിസ്മസ് ആഘോഷത്തിനുള്ള ബിരിയാണി അരി, ഡാല്‍ഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയവ വില്‍പ്പനകേന്ദ്രങ്ങളില്‍ ലഭ്യമാകും. സര്‍ക്കാര്‍ നിശ്ചയിച്ച വിലയിലാകും സബ്സിഡി ഇനങ്ങള്‍ വില്‍ക്കുക. കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ എം സലീമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ക്രിസ്മസ്–പുതുവത്സര വിപണിയില്‍ കണ്‍സ്യൂമര്‍ഫെഡ് 25 കോടിയുടെ സബ്‌സിഡി ഇനങ്ങളുടെയും 50 കോടിയുടെ നോണ്‍സബ്‌സിഡി സാധനങ്ങളുടെയും ഉള്‍പ്പെടെ 75 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ് സാധാരണക്കാര്‍ക്ക് സഹായകരമാകുംവിധം വില്‍പ്പന നടത്തുക.

ഗുണനിലവാര പരിശോധനയില്‍ അംഗീകാരം ലഭിക്കുന്ന സബ്‌സിഡി സാധനങ്ങള്‍ മാത്രമെ വില്‍ക്കാവൂ എന്നും വിപണന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രിസ്മസ്—പുതുവത്സര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ വിപണി ഇടപെടലാണ് സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന നടപ്പാക്കുന്നതെന്നും ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top